രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിനാശംസ
ഒരാളുടെ അന്തസിനെയും വ്യക്തിപരമായ ഇടത്തെയും അവഹേളിക്കാതെ ഒരാൾക്കു മറ്റൊരാളുടെ കാഴ്ചപ്പാടുമായി വിയോജിക്കാനും ചരിത്രപ രമായ കാര്യങ്ങളിൽ എതിരഭിപ്രായം പ്രകടിപ്പിക്കാനും സാധിക്കുമ്പോഴാണ് പൗരബോധമുള്ള രാഷ്ട്രം ഉണ്ടാകുകയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരബോധമുള്ള ജനങ്ങളാണ് പൗരബോധമുള്ള രാഷ്ട്രം നിർമിക്കുക. ആഘോഷ വേളകളിലോ പ്രതിഷേധ വേളകളിലോ നമ്മുടെ അയൽക്കാർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കാതിരിക്കുമ്പോഴും അടുത്ത വീട്ടുകാർക്കുള്ള സ്ഥാനവും സ്വകാ ര്യതയും അവകാശങ്ങളും മാനിക്കുമ്പോഴുമാണ് ഇതു സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് എന്നാൽ അവിടത്തെ ജനങ്ങൾ തന്നെയാണ്. പൗരൻമാർ ചെയ്യുന്നതു കേവലം ഒരു റിപ്പബ്ലിക് നിർമിച്ച് നിലനിർത്തുകയല്ല; മറിച്ച് അവർ ആ രാ ഷ്ട്രത്തിന്റെ ഉടമസ്ഥരും ആ രാഷ്ട്രത്തെ നിലനിർത്തുന്ന സ്തംഭങ്ങളും തന്നെയാണ്. അവർ ഓരോരുത്തരും രാജ്യത്തിന്റെ ഓരോ തൂണുകളാണ്.
ഒരു കുടുംബം സൃഷ്ടിക്കുന്നതുപോലെയോ അയൽക്കൂട്ടം കെട്ടിപ്പടുക്കുന്നതുപോലെയോ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതു പോലെയോ ഒരു സംരംഭം യാഥാർഥ്യമാക്കുന്നതുപോലെയോ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതുപോലെയോ ആണു രാഷ്ട്രനിർമാണം. ഒരു സമൂഹസൃഷ്ടിക്കു സമാനവുമാണതെന്നും രാഷ്ട്രപതി പറഞ്ഞു.