മോട്ടോർ വാഹന പണിമുടക്ക് തുടങ്ങി
പെട്രോൾ-ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴിൽ ഉടമകളും സംയുക്തമായി നടത്തുന്ന മോട്ടോർ വാഹന പണിമുടക്ക് തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്. കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് കെഎസ്ആർടിസി ജീവനക്കാരും സമരത്തിനിറങ്ങുന്നത്. ഓട്ടോ, ടാക്സികൾക്കു പുറമെ ചരക്കുലോറികളും സ്വകാര്യ ബസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നു സമരസമിതി അറിയിച്ചിട്ടുണ്ട്.
പൊതുഗതാഗത സംവിധാനം പൂർണമായും മുടങ്ങുന്നതു സർക്കാർ ഓഫീസുകളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവർത്തനത്തെ ബാധിക്കും. സ്പെയർ പാട്സുകൾ വിൽക്കുന്ന കടകൾ, വർക്ക് ഷോപ്പുകൾ എന്നിവയും അടച്ചിടും. കേരള സർവകലാശാല, എംജി സർവകലാശാല, ആരോഗ്യസർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം പിഎസ്സി പരീക്ഷകൾക്കു മാറ്റമില്ല.
കെഎസ്ആർടിസിയിൽ വ്യക്തമായ കാരണങ്ങളില്ലാതെ ജീവനക്കാർക്ക് അവധി നൽകരുതെന്നും പോലീസ് സംരക്ഷണത്തോടെ പരാമവധി സർവീസുകൾ നടത്തണമെന്നും എംഡി ഉത്തരവിട്ടിട്ടുണ്ട്.