രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി
കേന്ദ്ര സര്‍ക്കാരിനെയും പദ്ധതികളെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും നടക്കുന്ന ഗൂഢാലോചനകള്‍ക്കും നടപടികള്‍ക്കുമിടയില്‍ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
തെറ്റായ വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ബിഹാര്‍ മന്ത്രിയുടെ മകളുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. 2010ല്‍ ബിഹാറില്‍ നടന്ന വിവാദ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് അപകീര്‍ത്തിപ്പെടുത്തുന്നതായി ഇവര്‍ കോടതിയെ സമീപിച്ചത്. ഹിന്ദി ടിവി ന്യൂസ് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തന്നെ നിന്ദിക്കുന്നതും ആക്ഷേപിക്കുന്നതുമായി പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ചാണ് ഇവര്‍ കോടതിയിലെത്തിയത്.
ഒരു ജനാധിപത്യ രാജ്യത്ത് സഹിഷ്ണുത കാണിക്കാന്‍ പഠിക്കണമെന്ന് പരാതിക്കാരോട് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. 2011 മുതല്‍ തുടങ്ങിയ കേസ് വ്യക്തികളുടെ സമയവും പണവും നിരവധി നഷ്ടപ്പെടുത്തി. മാനനഷ്ടകേസുകള്‍് ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍, പരാതിയില്‍ ആരോപിക്കുന്ന തെറ്റായ വാര്‍ത്ത
ഒരു അഴിമതിയെ കുറിച്ചാണെന്നും അത് അപകീര്‍ത്തിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.
അഴിമതികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില ചെറിയ തെറ്റുകളും ആവേശവുമുണ്ടാകും. എന്നാല്‍, ഇതൊന്നും മാധ്യമ സ്വാതന്ത്രത്തിന് വിലങ്ങാവാന്‍ പാടില്ല. പത്രസ്വാതന്ത്ര്യം പൂര്‍ണമായും നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബിജെപി ദേശീയധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ്ഷായ്‌ക്കെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരേ വാര്‍ത്ത നല്‍കിയ ദി വയറിനെതിരെയും ആധാര്‍ കാര്‍ഡ് വിവരങ്ങളുടെ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത ദി ട്രിബ്യൂണിലെ വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരേയും നടപടിയെടുത്തിരുന്നു.
ഇതോടെ മാധ്യമങ്ങള്‍ക്കെതിരേ കടുത്ത നടപടിയെടുക്കുന്ന സര്‍ക്കാരിനെതിരേ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പത്രസ്വാതന്ത്രം ഉറപ്പാക്കുമെന്ന് നിലപാട് മാറ്റിയിരുന്നു.