മാണിയെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ നീക്കം
കെ.എം.മാണിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും യുഡിഎഫിലേക്കു തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ വീണ്ടും സമവായം. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം കെ.എം. മാണിയുമായി സംസാരിക്കാൻ തീരുമാനിച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുമുമ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനാണ് ശ്രമം. ബുധനാഴ്ച നടന്ന കെപിസിസി യോഗമാണ് മാണിയെ കൂടെക്കൂട്ടാനുള്ള നീക്കം സജീവമാക്കാൻ തീരുമാനിച്ചത്.
ഇതോടെ, മുന്നണി പുനഃപ്രവേശന വിഷയത്തിൽ കെ.എം.മാണിയും മകൻ ജോസ് കെ.മാണിയും കൈക്കൊള്ളുന്ന നിലപാട് നിർണായകമാകും. അതേസമയം, പാര്‍ട്ടി സിപിഎമ്മുമായി അടുക്കുന്നുവെന്ന സൂചനകളും ശക്തമാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കോൺഗ്രസിന്റെ അടിയന്തര നീക്കം.
എൽഡിഎഫിലേക്കോ യുഡിഎഫിലേക്കോ എന്ന പ്രഖ്യാപനം കേരള കോൺഗ്രസിന്റെ കോട്ടയം സമ്മേളനത്തിലുണ്ടാകുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ അതിനു സമയമായിട്ടില്ലെന്നാണ് മാണി ഒടുവിൽ വിശദീകരിച്ചത്.