ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എന്‍ഫോഴ്‌സമെന്റിനെ സമീപിച്ചു. ബിജെപി നേതാവ് എ എന്‍ രാധകൃഷ്ണനാണ്‌ ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും എ എന്‍ രാധകൃഷ്ണന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടര്‍ക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

ദുബായില്‍ 13 കോടി രൂപയുടെ പണം തട്ടിച്ചതായിട്ടാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ പരാതി. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

മകന്റെ നടപടിയെക്കുറിച്ച് കോടിയേരിയുമായി ചില ദൂതന്മാര്‍ ചര്‍ച്ച നടത്തിയിരുന്നു. പണം തിരിച്ചു നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതാണ് കേസിലേക്ക് നയിച്ചത്. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) കോടിയേരിയുടെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ പരാതി.

error: Content is protected !!