കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിംഗ് പ്രവര്‍ത്തനം തുടങ്ങി
കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി വിംഗിന്റെ 51 അംഗങ്ങള്‍ക്കാണ് പരിശീലനം ആരംഭിച്ചത്. കോഴിക്കോട്, മംഗളൂരു, കൊച്ചി, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ പരിശീലനത്തിനുശേഷമാണ് കണ്ണൂര്‍ വിമാനത്താവള പദ്ധതിപ്രദേശത്തെ പരിശീലനം തുടങ്ങിയത്. ഓസ്ട്രിയയില്‍നിന്ന് ഇറക്കുമതി ചെയ്ത നാല് ഫയര്‍ എന്‍ജിനുകളും അത്യാധുനിക ഉപകരണങ്ങളുമായാണ് പരിശീലനം. ബംഗളൂരുവിലെ ആൻ ലോൺ ടെക്നോളജി സൊല്യൂഷൻസ് മുഖേനയാണ് കിയാൽ ഫയർ എൻജിനുകൾ വാങ്ങിയത്. നിലവിൽ നാല് അഗ്നിശമന യന്ത്രങ്ങളാണ് വിമാനത്താവളത്തിലുള്ളത്.
10,000 ലിറ്റർ വെള്ളവും 1300 ലിറ്റർ ഫോമും 250 കിലോ ഡ്രൈ അമോണിയം പൗഡറും നിറയ്ക്കാവുന്ന അഗ്നിശമന യന്ത്രത്തിൽനിന്ന് മിനിറ്റിൽ 7000 ലിറ്റർ വെള്ളം ചീറ്റാനാകും. 28 സെക്കൻഡിനുള്ളിൽ 80 കിലോമീറ്റർ വരെ വേഗമെടുക്കാനാവുന്ന വിധത്തിലാണ് വാഹനത്തിന്റെ രൂപകല്പന. ഏഴകോടി രൂപയാണ് ഒരു വാഹനത്തിന്റെ വില. അടിയന്തരഘട്ടത്തിൽ മൂന്ന് മിനിറ്റിനകം കുതിച്ചെത്താവുന്ന തരത്തിലാണ് പ്രവർത്തനം. ഓസ്ട്രിയയിലെ റോസന്ബറിലെ ബര്‍ണാഡിന്റെ നേതൃത്വത്തിലുള്ള സംഘം 26 വരെ ഇവര്‍ക്ക് പരിശീലനം നല്‍കും. പരിശീലകന് ബര്‍ണാഡ്, കിയാല്‍ പ്രോജക്ട് ചീഫ് എന്‍ജിനിയര്‍ കെ. ഷിബുകുമാര്‍, എയര്‍പോര്‍ട്ട് റസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് ഹെഡ് ഇ. ഷൗക്കത്തലി എന്നിവര്‍ ചടങ്ങിൽ പ്രസംഗിച്ചു. വിവിധ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബര്‍ണാഡ് വിശദീകരിച്ചു.
വിമാനത്താവളം എൻജിനിയറിംഗ് മേഖലയില്‍നിന്നും പ്രവര്‍ത്തനമേഖലയിലേക്ക് നീങ്ങുകയാണെന്ന് കിയാല്‍ എംഡി പി. ബാലകിരണ്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസും ഫയര്‍ ആന്‍ഡ് റസ്ക്യൂ പരിശീലനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകും. വിവിധ ലൈസന്‍സുകള്‍ സമ്പാദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ലൈസൻസ് ലഭിക്കാൻ നാലു മുതൽ ആറു മാസം വരെയെടുക്കും.
സെപ്റ്റംബറിൽ വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കും. ആദ്യം പത്ത് വിമാനങ്ങള്‍ സര്‍വീസ് നടത്താനാകും. പിന്നീട് 26 എണ്ണമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.കണ്ണൂരില്‍ നിന്നും 13 നഗരങ്ങളിലേക്ക് വിമാനസര്‍വീസ് നടത്താനാകും. 15 എയര്‍ലൈന്‍സ് കമ്പനികളുമായി ഇതിനുള്ള ചര്‍ച്ചയും കഴിഞ്ഞദിവസം കിയാല്‍ അധികൃതര്‍ നടത്തി.
രാജ്യാന്തര സര്‍വീസുകളോടെ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. വിമാനത്താവളം പൂര്‍ണമായും സജ്ജമായശേഷം സര്‍വീസ് ആരംഭിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും ബാലകിരണ്‍ പറഞ്ഞു. ഭൂവുടമകളുടെ പ്രശ്നങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കും. ഭൂവുടമകള്‍ക്ക് നല്കാന് 185 കോടി രൂപയാണ് ആവശ്യം. സര്‍വേയും വിലനിര്‍ണയവും പൂര്‍ത്തീകരിച്ച് പണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.