ആ പണം സിപിഎം നല്‍കില്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തിൽ പുതിയ നിലപാടുമായി സിപിഐഎം. വിവാദമായ ആകാശയാത്രയുടെ ചെലവ് പാർട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. യാത്രയ്ക്കു ചെലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടിൽനിന്നെടുക്കാൻ സെക്രട്ടേറിയറ്റ് യോഗം സർക്കാരിനു നിർദേശവും നൽകി.

മുഖ്യമന്ത്രിയുടെ യാത്രാച്ചെലവ് വഹിക്കാൻ സിപിഎമ്മിന് ശേഷിയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അതിനെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി കോടിയെരി ബാലകൃഷ്ണനും രംഗത്തെത്തിയതിനു പിന്നാലെയാണ് സിപിഎം സെക്രട്ടേറിയറ്റ് പുതിയ തീരുമാനം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചെലവായ പണം പാർട്ടി നൽകില്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായി മുഖ്യമന്ത്രി യാതൊന്നും ചെയ്തിട്ടില്ലെന്നും ബാലൻ പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ യാത്രയില്‍ ഒരുവിധത്തിലുള്ള അപാകതയുമില്ല. നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. പിന്നെന്തിന് പണം തിരിച്ചുനല്‍കണം. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പലരും ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. ഓഖി ഫണ്ടില്‍ നിന്ന് ഒരു പൈസപോലും പിണറായിയുടെ യാത്രയ്ക്കുവേണ്ടി ചെലവാക്കിയിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് പണമെടുത്തത്.ഇന്ത്യാരാജ്യത്തെ പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റെല്ലാ മന്ത്രിമാരും ഇതിൽനിന്നു പണമെടുക്കാറുണ്ട്. ഓഖിപ്പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ പ്രത്യേക അക്കൗണ്ടിലാണ്. അതിൽനിന്നല്ല തുകയെടുത്തത്.

ഏതു ഫണ്ടിൽനിന്നാണ് പണം എടുക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയാമോ? ഇതെല്ലാം ഉദ്യോഗസ്ഥരാണ് ചെയ്യുന്നത്. നിയമവിരുദ്ധമായി ഉദ്യോഗസ്ഥരും പ്രവർത്തിച്ചിട്ടില്ല’- എ.കെ.ബാലൻ പറഞ്ഞു.

error: Content is protected !!