ചെങ്ങന്നൂരില്‍ മഞ്ജു ഇല്ല ; സ്ഥിരീകരിച്ച് ജില്ലാനേതൃത്വം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നടി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന വാർത്ത തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണു പരിഗണിക്കുന്നതെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.

തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസ് വിജയിച്ച ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറി വിജയമാണ് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണയും വിജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന് വ്യാപകമായ പ്രചരണം നടന്നിരുന്നു. എന്നാല്‍ സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷം കരുത്താര്‍ജിച്ച് നില്‍ക്കുന്ന മണ്ഡലത്തില്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

സജി ചെറിയാന്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിനു പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നു കരുതപ്പെടുന്ന തിരഞ്ഞെടുപ്പില്‍, കുടിവെള്ള പദ്ധതികളും അടിസ്ഥാനസൗകര്യ മേഖലയിലെ വികസനവും വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ.

സംസ്ഥാന സമ്മേളനത്തിനുശേഷം ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ തവണ ചതുഷ്‌കോണ മത്സരം നടന്ന മണ്ഡലത്തില്‍ വിജയമാവര്‍ത്തിക്കാന്‍ സജി ചെറിയാന് പുറമെ മുന്‍ എംപിയും സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവുമായ സിഎസ് സുജാത, ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായ വിശ്വംഭര പണിക്കര്‍ എന്നിവരുടെ പേരും സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

error: Content is protected !!