ഗുജറാത്ത് മന്ത്രിസഭയിലെ പോര് : പുതുവത്സരദിനത്തിൽ ബന്ദ്
ഗുജറാത്തിൽ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനു പിന്തുണ പ്രഖ്യാപിച്ച് സർദാർ പട്ടേൽ വിഭാഗം പുതുവർഷ ദിനത്തിൽ ബന്ദിന് ആഹ്വാനം ചെയ്തു. നിതിൻ പട്ടേലിന്റെ മണ്ഡലമായ മെഹ്സാനയിൽ തിങ്കളാഴ്ച ബന്ദ് ആചരിക്കാൻ സർദാർ പട്ടേൽ ഗ്രൂപ്പ് (എസ്പിജി) കൺവീനർ ലാൽജി പട്ടേൽ ആവശ്യപ്പെട്ടു.
നിതിൻ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്യുമെന്നും ലാൽജി പട്ടേൽ പറഞ്ഞു. നിതിൻ പട്ടേലിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ച ശേഷമാണ് ലാൽജി പട്ടേൽ ബന്ദ് പ്രഖ്യാപിച്ചത്. പട്ടേൽ സംവരണ പ്രക്ഷോഭത്തിൽ ഹാർദിക് പട്ടേലിനൊപ്പം മുൻനിരയിലുണ്ടായിരുന്ന നേതാവാണ് ലാൽജി പട്ടേൽ.
ബിജെപി തുടർച്ചയായി നിതിൻ പട്ടേലിനോട് അനീതി കാട്ടുകയാണെന്ന് ലാൽജി പട്ടേൽ പറഞ്ഞു. നേരത്തെ ആനന്ദിബെൻ പട്ടേൽ രാജവച്ചപ്പോൾ നിതിൻ പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഗുജറാത്തിലെ ജനങ്ങളുടെ ആഗ്രഹം. ആനന്ദിബെൻ പട്ടേലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തനു മുഖ്യമന്ത്രി പദവി ലഭിച്ചില്ല. ഇത് അംഗീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ പുതിയ സംഭവികാസങ്ങളിൽ ജനങ്ങൾ രോക്ഷാകുലരാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശരിയായ സ്ഥാനാർഥി നിതിൻ പട്ടേലാണെന്നും ലാൽജി പറഞ്ഞു.
താൻ ആവശ്യപ്പെട്ട വകുപ്പുകൾ കിട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി നിതിൻ പട്ടേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും കത്തയച്ചിരുന്നു. ധനം, നഗരവികസനം, പെട്രോളിയം തുടങ്ങിയ വകുപ്പുകൾ ലഭിക്കണമെന്നാണ് നിതിൻ പട്ടേലിന്റെ ആവശ്യം. എന്നാൽ മുഖ്യമന്ത്രി വിജയ് രൂപാണി ഈ വകുപ്പുകൾ അദ്ദേഹത്തിനു നൽകിയിരുന്നില്ല.
ഇതോടെയാണ് മന്ത്രിസഭയിൽ തർക്കങ്ങൾ ഉടലെടുത്തത്. 12 എംഎൽഎമാരാണ് നിതിൻ പട്ടേലിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം നിതിൻ പട്ടേലിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് സംവരണ നേതാവ് ഹാർദിക് പട്ടേലും രംഗത്തെത്തി. രാഷ്ട്രീയ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ സർക്കാർ രൂപികരിക്കുമെന്ന് കോണ്ഗ്രസും വ്യക്തമാക്കി.