കണ്ഡഹാര്‍ വിമാനം ഡല്‍ഹിയില്‍ എന്‍.എസ്.ജി കമാന്‍ഡോ സംഘം വളഞ്ഞു; ഞെട്ടിത്തരിച്ച് ഡല്‍ഹി വിമാനത്താവളം

ഡല്‍ഹിയില്‍ നിന്ന് കണ്ഡഹാറിലേക്ക് മടങ്ങാന്‍ ഒരുങ്ങിയ വിമാനത്തിന്‍റെ പൈലറ്റിന് സംഭവിച്ച കൈയ്യബദ്ധം ഡല്‍ഹി വിമാനത്താവളത്തെ മിനിറ്റുകളോളം മുള്‍മുനയിലാക്കി. പറന്നുയരുന്നതിന് മുമ്പ് വിമാനത്തിന്‍റെ പൈലറ്റ് അബദ്ധത്തില്‍ ഹൈജാക്ക് ബട്ടന്‍ അമര്‍ത്തിയതാണ് ഡല്‍ഹിയെ ഞെട്ടിച്ചത്. പിന്നീട് രണ്ടു മണിക്കൂറോളം നീണ്ട സുരക്ഷാ പരിശോധനകള്‍ക്കൊടുവിലാണ് അഫ്ഗാന്‍ എയര്‍ലൈന്‍സ് വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്.

ഡല്‍ഹി – കണ്ഡഹാര്‍ എഫ്.ജി 312 വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചത്. പൈലറ്റ് അബദ്ധത്തില്‍ ഹൈജാക്ക് ബട്ടണില്‍ വിരല്‍ അമര്‍ത്തിയതോടെ അലാം മുഴങ്ങി. ഇതേത്തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ദേശീയ സുരക്ഷാ കമാന്‍ഡോകളും മറ്റു സുരക്ഷാ ഗാര്‍ഡുകളും വിമാനം വളഞ്ഞു. ശേഷം അതീവ ജാഗ്രതയോടെ വിമാനത്തിന് അകവുംപുറവും പരിശോധിച്ചു. ഇതിനിടെ എന്താണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിക്കാത്ത യാത്രക്കാരും ഭീതിയിലായി. പരിശോധനകള്‍ക്ക് ശേഷം ഭയപ്പെടാന്‍ തക്ക യാതൊന്നുമില്ലെന്ന് ഉറപ്പിച്ച ശേഷമാണ് എന്‍.എസ്.ജി സംഘം പിന്‍വാങ്ങിയത്. ഏകദേശം രണ്ടു മണിക്കൂറോളമാണ് പരിശോധനകള്‍ നടത്തിയത്. ഇതിന് ശേഷമാണ് വിമാനത്തിന് പുറപ്പെടാന്‍ അനുമതി ലഭിച്ചത്. സംഭവത്തെ കുറിച്ച് വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

error: Content is protected !!