കമ്പമലയിലെ വെടിവെയ്‌പ്പ്: മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി

കമ്പമലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിലുണ്ടായ വെടിവെയ്‌പ്പിൽ യുഎപിഎ പ്രകാരം കേസെടുത്ത് പൊലീസ്. മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പൊലീസും തിരച്ചിൽ തുടരുകയാണ്. ഒമ്പത് തവണ പരസ്പരം വെടിയുതിർത്തെങ്കിലും ആർക്കും പരിക്കില്ല. വോട്ടെടുപ്പിന് മുൻപ് മാവോയിസ്റ്റ് സംഘം കമ്പമലയിൽ എത്തി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. പൊലീസും തണ്ടർബോൾട്ടും മേഖലയിൽ പരിശോധന കർശനമാക്കിയിരുന്നു.

ഇന്നലെ പരിശോധനയ്ക്കിടയിലാണ് മാവോയിസ്റ്റുകൾ എത്തി തണ്ടർബോൾട്ടിന് നേരെ വെടിയുതിർത്തത്. തിരിച്ചും വെടിവച്ചതോടെ മാവോയിസ്റ്റുകൾ വനത്തിനുള്ളിലേക്ക് പിന്മാറി. സിപിഐ മാവോയിസ്റ്റ് കബനീദളം വിംഗ് കമാൻഡർ സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തെ ഈ മേഖലയിൽ എത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേ സംഘം തന്നെയാണ് ഇന്നലെ വെടിവെപ്പ് നടത്തിയത് എന്നാണ് പൊലീസ് നിഗമനം. പ്രദേശത്ത് വനാതിർത്തികൾ കേന്ദ്രീകരിച്ചു തണ്ടർബോൾട്ട് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.

error: Content is protected !!