മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വേട്ട തുടങ്ങിയിട്ട് ഏറെ കാലമായതായി ഇ പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് വേട്ട തുടങ്ങിയിട്ട് കുറേക്കാലമായെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മാസപ്പടിയെന്ന് പറഞ്ഞുകൊണ്ട് കുറേ കാലമായി നടക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് അദ്ദേഹം പറഞ്ഞു. ലാവ്‌ലിൻ കേസിൽ പ്രതി ചേർക്കണമെന്ന് പറഞ്ഞ് കോടതിയിൽ പോയിട്ട് എന്തായി, കോടതിയെല്ലാം തള്ളിക്കളഞ്ഞില്ലേ. എന്താണ് മാസപ്പടിയിൽ ഉള്ളത്?, മുഖ്യമന്ത്രിയുടെ മകൾ ആണെന്ന കാരണത്താൽ വീണ വിജയന് ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ വേട്ടയാടിയില്ലേ. ഇതാണോ യുഡിഎഫിന്റെ രാഷ്ട്രീയ നിലവാരമെന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയേയും കുടുംബത്തെയും ലക്ഷ്യവയ്ക്കുകയാണ്. ആക്ഷേപം ഉന്നയിച്ച് അത് തകരുമ്പോൾ വീണ്ടും ആക്ഷേപം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതാണോ കോൺഗ്രസിന്റെ നിലപാട്. വി ഡി സതീശനെക്കാൾ ഞാനാണ് കെമനെന്ന് തെളിയിക്കാനാണ് കുഴൽനാടന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.എന്തിനാണ് മുഖ്യമന്ത്രിയുടെ മകളെ പ്രതിയാക്കുന്നത്?. എന്തിനാണ് മുഖ്യമന്ത്രിയേ പ്രതിയാക്കുന്നത്?.കോടതിയിൽ കൊടുക്കാൻ ഒരു തെളിവുപോലും ഉണ്ടായില്ല. കോടതിയുടെ സമയം കളയുകയാണ് ചെയ്തത്.
വ്യവഹാരം നടത്തിക്കൊണ്ടിരിക്കുന്ന ശല്യക്കാരനായ വ്യാപാരിയാണ് മാത്യു കുഴൽനാടൻ. കുഴൽനാടൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഈ നാടിനെ തന്നെ അപമാനമാണ്. മാധ്യമങ്ങൾ ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് മാപ്പ് അപേക്ഷിക്കണമെന്നും ഇ പി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വിദേശയാത്ര എന്തിനാണ് വിവാദമാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം ഒരു നിയമലംഘനവും നടത്തിയിട്ടില്ല . കൃത്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് യാത്ര.ചെയ്യാൻ പാടില്ലാത്ത ഒരു കാര്യവും ചെയ്തിട്ടില്ല. പാർട്ടി അറിഞ്ഞാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. ഞങ്ങളെക്കുറിച്ച് എന്തിനാണ് നിങ്ങൾ ബുദ്ധിമുട്ടുന്നത്. ആരൊക്കെ എവിടെ പോകണം എന്ന് ഞങ്ങൾ തീരുമാനിച്ചാൽ പോരെ. കേരളം പോലെയല്ലല്ലോ ഇന്ത്യ.പോകേണ്ട സംസ്ഥാനങ്ങളിലൊക്കെ പോകുന്നുണ്ട് ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങൾ അറിഞ്ഞിട്ടുണ്ട്.
മാധ്യമങ്ങളിൽ ചിലർ മാത്രമാണ് അറിയാത്തത്. മുഖ്യമന്ത്രിയുടെ യാത്ര മാധ്യമങ്ങളെ അറിയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!