‘ജെസ്‌നയെ അപായപ്പെടുത്തിയതാണ്’, കൂടുതല്‍കാര്യങ്ങള്‍ 19-ന് വെളിപ്പെടുത്തുമെന്ന് പിതാവ്

ജസ്ന തിരോധാനത്തിൽ സിബിഐയ്ക്ക് പല കാര്യങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് ജസ്നയുടെ പിതാവ് ജെയിംസ്. ജസ്നയെ അപായപ്പെടുത്തിയെന്ന് വിശ്വസിക്കുന്നതായും തിരോധാനത്തിന്റെ ചുരുളുകൾ മുണ്ടക്കയത്ത് തന്നെയെന്നും ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ സമാന്തരമായ അന്വേഷണത്തിലൂടെ പല കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ലൗ ജിഹാദടക്കമുള്ള വർ​ഗീയ ആരോപണങ്ങൾ തള്ളുന്നതായും ജെസ്നയുടെ പിതാവ് ജെയിംസ് വ്യക്തമാക്കി.

ജസ്ന മുണ്ടക്കയം വിട്ട് പോയിട്ടില്ലെന്നാണ് പിതാവ് ജയിംസ് ഉറച്ച് വിശ്വസിക്കുന്നത്. മകളെ ആരോ അപായപ്പെടുത്തിയെന്ന് കരുതുന്നു. ജസ്ന വിദേശത്തേക്ക് പോകുന്നതിനുള്ള സാധ്യത ഇല്ല. ജീവനോടെ ഉണ്ടായിരുന്നെങ്കിൽ രണ്ടുദിവസത്തിൽ കൂടുതൽ തന്നെ വിളിക്കാതിരിക്കാനാകില്ല. തുടക്കത്തിലെ അന്വേഷണത്തിൽ ലോക്കൽ പൊലീസിന് വീഴ്ച സംഭവിച്ചു. സിബിഐ പല കാര്യങ്ങളും വിട്ടുപോയിട്ടുണ്ട്. കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിൽ തൻറെ നേതൃത്വത്തിൽ ഒരു ടീമായി സമാന്തര അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ സിബിഐ വിട്ടുപോയ കാര്യങ്ങളടക്കം കൂടുതൽ വിവരങ്ങൾ താൻ കണ്ടെത്തി. ഇക്കാര്യങ്ങൾ 19ന് തിരുവനന്തപുരം സി ജെ എം കോടതിൽ കൈമാറും. അതിനുശേഷം കൂടുതൽ പ്രതികരണങ്ങൾ എന്നും ജെസ്നയുടെ പിതാവ് ജെയിംസ് വ്യക്തമാക്കി.

സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ലെന്നും ജെസ്ന ജീവിച്ചിരിപ്പില്ലെന്നും പിതാവ് ജെയിംസ് ഇതിനോടകം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫോട്ടോ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയാറാണെന്നും ജസ്‌ന രഹസ്യമായി പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്നും പിതാവിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിതാവ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതിന് മറുപടിയായി സിബിഐ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വീണ്ടും ഹര്‍ജി പരിഗണിക്കുകയുമായിരുന്നു. സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇതിനിടെയാണ് പിതാവിന്റെ ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്.

error: Content is protected !!