കർണാടകയിൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി പ്രസവിച്ചു

കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയത്. പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു.കർണാടകയിലെ ചിക്കബെല്ലാപൂരിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കേ ഒരു വർഷം മുൻപാണ് പെൺകുട്ടി ഹോസ്റ്റലിൽ ചേർന്നതെന്നാണ് വിവരം. ഹോസ്റ്റൽ രേഖകളുടെ പരിശോധനയിൽ നിന്ന് പെൺകുട്ടി സ്ഥിരമായി തിരിച്ചുവരാറില്ലെന്നും ബന്ധുവിനെ കാണാനെന്ന വ്യാജേന പുറത്തുപോകാറുണ്ടെന്നും പൊലീസ് കണ്ടെത്തി.

പത്താം ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടിയുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നു. രണ്ടുപേരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ആൺകുട്ടി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നേടി ബാംഗ്ലൂരിലേക്ക് മാറിയെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കുട്ടി മെഡിക്കൽ ചെക്കപ്പിന് വിധേയയായെങ്കിലും ഗർഭം കണ്ടെത്തിയിരുന്നില്ല. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭധാരണം അറിയുന്നത്. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

error: Content is protected !!