ഗവർണറും മുഖ്യമന്ത്രിയും ഒക്കച്ചങ്ങാതിമാർ; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

എസ്എഫ്ഐയുടെ കരിങ്കൊടി സമാധാനപരവും കെ.എസ്.യുവിന്റേത് ആത്‍മഹത്യാ സ്ക്വാഡും ആണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും എസ്എഫ്ഐക്കാർക്ക് പൊലീസ് ഒരു ഫീഡിങ് ബോട്ടിൽ കൂടി കൊടുത്താൽ നല്ലതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഗണ്മാൻ ഉപയോഗിക്കാൻ പാടില്ലാത്ത ആയുധം ആണ് ഉപയോഗിച്ചത്. എസ്.എഫ്.ഐ – ഗവർണർ പ്രഹസനം ആളുകൾ കാണുന്നുണ്ട്. സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോഴെല്ലാം ഈ നാടകം കാണാറുണ്ട്. ഗവർണറും മുഖ്യമന്ത്രിയും ഒക്കച്ചങ്ങാതിമാരാണെന്നും അദ്ദേഹം ആരോപിച്ചു.

ഗവർണറുടെ സ്റ്റാഫിൽ ഒരു സംഘപരിവാറുകാരൻ ഉണ്ട്. അയാളെ നിയമിച്ചത് മുഖ്യമന്ത്രിയാണ്. അയാളെ നിയമിക്കുന്നതിനെ ഞങ്ങൾ അന്നേ എതിർത്തിരുന്നു. അയാൾ ആണ് ഈ നാടകം ആസൂത്രണം ചെയ്യുന്നത്. നവകേരളാ സദസ് ജനവിരുദ്ധമാണ്. ഗൺമാൻ മർദിക്കുന്നത് നാട്ടിലെ മാധ്യമങ്ങൾ മുഴുവൻ കാണിച്ചത് മുഖ്യമന്ത്രി കണ്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നത്. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്.

മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിൽ വന്ന വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ആളാണ് യൂത്ത് കോൺ​ഗ്രസുകാരെ അടിച്ചത്. ഗവർണർക്കെതിരെ UDF പ്രതിഷേധിക്കുന്നുണ്ട്. ഗവർണറുടെ നടപടികളെ ഏറ്റവും കൂടുതൽ വിമർശിച്ചത് പ്രതിപക്ഷമാണ്. അന്നവർ ഒക്കച്ചങ്ങാതിമാർ ആയിരുന്നു. സർവകലാശാലയിൽ ഗവർണറും എസ്എഫ്ഐയും നാടകം നടത്തുകയാണ്. സർക്കാർ പ്രതിസന്ധിയിൽ ആയത് കൊണ്ടാണ് ഈ നാടകം അരങ്ങേറുന്നത്. ഗവർണർ നോമിനേറ്റ് ചെയ്ത ലിസ്റ്റിൽ ഒരു കോൺ​ഗ്രസുകാരുമില്ല. യുഡിഎഫിലെ ആരും പേര് കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!