‘ഷൂ എറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതെന്ത്? പൊലീസിന് കോടതിയുടെ വിമര്‍ശനം

നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് പെരുമ്പാവൂര്‍ കോടതി. ബസിനു നേരെ ഷൂസ് എറിഞ്ഞാല്‍ എങ്ങനെ വധശ്രമത്തിന് കേസ് എടുക്കാന്‍ കഴിയുമെന്നും നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും കോടതി പറഞ്ഞു.

പ്രതികളെ തല്ലിച്ചതക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്നും മര്‍ദിച്ച ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലേക്ക് വീണ്ടും ഇവരെ എങ്ങനെ നല്‍കുമെന്നും കോടതി ചോദിച്ചു. പൊതുസ്ഥലത്തു വെച്ച് പ്രതികളെ മര്‍ദിച്ചവര്‍ എവിടെയാണ്. എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ല , മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രം മതിയോ സുരക്ഷ? മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെയുള്ള പരാതി വിശദമായി എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

പൊലീസ് ഉപദ്രവിച്ചതായി കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ വെളിപ്പെടുത്തി. നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ സമയത്തായിരുന്നു കോടതിയുടെ വിമര്‍ശനം.

ഏറിലേക്ക് പോയാല്‍ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ഇത്തരത്തിലുളള സമരം പിന്‍വലിക്കണം. ആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള സാധനം എറിയേണ്ടതില്ല. കരുതല്‍ തടങ്കല്‍ അവസാനിപ്പിച്ചാല്‍ കരിങ്കൊടി പ്രതിഷേധവും അവസാനിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!