ഒടിടി റിലീസ്, ഇ ടിക്കറ്റിംഗ്; ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച്‌ കേരള സർക്കാർ

ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച്‌ കേരള സർക്കാർ. ഒടിടി റിലീസ്, ഇ ടിക്കറ്റിംഗ്, തീയറ്റർ മേഖലയിലെ പ്രതിസന്ധികൾ എന്നിവ ഉൾപ്പടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സിനിമാ മേഖലയിലെ എല്ലാ സംഘടനകൾക്കും യോഗത്തിൽ ക്ഷണമുണ്ട്. ഒക്ടോബർ 11ന് സാംസ്കാരിക – തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന യോ​ഗമാണ് നടക്കുന്നത്.

സിനിമ റിലീസാകുന്നതിനു പിന്നാലെ ഓൺലൈൻ വ്ലോഗർമാർ നടത്തുന്ന റിവ്യൂ ബോംബിങ്‌ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇത് എങ്ങനെ നിയന്ത്രിക്കാനാകുമെന്ന് അറിയിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കണമെന്ന് പൊലീസിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. പരാതിക്കാരുടെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു.

നൂറുകണക്കിന് കലാകാരന്മാരുടെ അധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന വസ്തുത വിസ്മരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമപോലും കാണാതെ സിനിമയ്ക്കെതിരേ ഓൺലൈൻ വഴി തെറ്റായ പ്രചാരണം നടത്തുകയാണെന്നായിരുന്നു ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.

ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫാണ് അഡ്വ. സി.ആർ. രഖേഷ് ശർമവഴി ഓൺലൈനിലൂടെയുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നായിരുന്നു കോടതി അമിക്കസ് ക്യൂറിയെ അടക്കം നിയോഗിച്ചത്.

error: Content is protected !!