എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗികാതിക്രമം; പ്രതിയായ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു കോടതി

എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗികാതിക്രമത്തിൽ പ്രതിയായ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും വരെ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പൊലീസിന് നിർദ്ദേശം നൽകിയത്.

സംഭവത്തിൽ പരാതിക്കാരിയായ വനിതാ ഡോക്ടറുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന 2019ലെ മെഡിക്കൽ രേഖകൾ ആശുപത്രിയിൽ നിന്ന് ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിനുശേഷം കേസിലെ പ്രതിയായ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനായിരുന്നു പൊലീസിന്റെ നീക്കം. ഇതിനിടയിലാണ് പ്രതിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ്.

ഈ മാസം ഒന്നിനാണ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വനിതാ ഡോക്ടർ ലൈംഗികാതിക്രമത്തെപ്പറ്റി തുറന്നുപറഞ്ഞത്. 2019ൽ ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചതായി ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചു. വനിതാ ഡോക്ടറിൽ നിന്ന് വിവരം തിരക്കി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരുന്നു.

സീനിയർ ഡോക്ടറിനെതിരെ തൊട്ടടുത്ത ദിവസം മുതിർന്ന ഉദ്യോഗസ്ഥരുടെ പരാതി നൽകിയതായി വനിത ഡോക്ടർ പറഞ്ഞു. തന്നെ അപമാനിച്ച ഡോക്ടർ നിലവിൽ ജനറൽ ആശുപത്രിയിൽ നിന്ന് സ്ഥലം മാറി പോയതോടെയാണ് പോസ്റ്റിട്ടതെന്നും ഡോക്ടർ വിശദീകരിക്കുന്നു.

error: Content is protected !!