നിതിന കൊലപാതകം : ആസൂത്രണത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിതിന മോളുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിതിനയെ കൊലപ്പെടുത്തുമെന്ന് പ്രതി അഭിഷേക് സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. കൊലപ്പെടുത്തുന്ന കാര്യത്തില്‍ പ്രതി പരിശീലനം നേടിയിരുന്നതായി സംശയമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റക്കുത്തില്‍ തന്നെ നിതിനയുടെ വോക്കല്‍ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ പ്രതിക്ക് എളുപ്പത്തില്‍ കൃത്യം ചെയ്യാനായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതിനിടെ പ്രതി അഭിഷേകുമായി സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കോളജില്‍ എത്തിയത് മുതല്‍ കൊലപാതകം നടത്തിയതുവരെയുള്ള കാര്യങ്ങള്‍ അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. യാതൊരു കൂസലുമില്ലാതെയായിരുന്നു കൊലപാതക വിവരങ്ങള്‍ അഭിഷേക് വിശദീകരിച്ചത്.

ഇന്നലെയാണ് പാല സെന്റ് തോമസ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നിതിന മോള്‍ സഹപാഠിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുന്‍പേ നിതിന മരണപ്പെട്ടു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി. നിതിനയെ കൊലപ്പെടുത്താന്‍ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഒരാഴ്ച മുന്‍പ് അഭിഷേക് മൂര്‍ച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പൊലീസ് പറയുന്നത്.

 

error: Content is protected !!