ബി ജെ പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ തല മുണ്ഡനം ചെയ്ത് എംഎല്‍എ: പാര്‍ട്ടി വിടുന്നു

ത്രിപുരയിലെ ബിജെപി സർക്കാരിന്‍റെ ദുഷ്പ്രവൃത്തിക്കുള്ള പ്രായശ്ചിത്തമായി പാർട്ടി എംഎൽഎ ആശിഷ് ദാസ് തലമുണ്ഡനം ചെയ്തു.

ആശിഷ് ദാസ് തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാരിനെ ആശിഷ് രൂക്ഷമായി വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ ദുഷ്പ്രവൃത്തികള്‍ക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താന്‍ തലമുണ്ഡനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ ആശിഷ് യജ്ഞവും നടത്തി. ഈ ക്ഷേത്രത്തിനടുത്താണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീട്.

ബി.ജെ.പി. ത്രിപുരയില്‍ രാഷ്ട്രീയ അരാജകത്വവും കലാപവും വളര്‍ത്തുകയാണെന്ന് ആശിഷ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. അതിനാല്‍ താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ മമതാ ബാനര്‍ജിയെ പുകഴ്ത്തി ആശിഷ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ അതിരൂക്ഷ വിമര്‍ശകന്‍ കൂടിയായിരുന്നു ആശിഷ്. ഇദ്ദേഹം ഉടന്‍തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

സര്‍ക്കാര്‍ വസ്തുവകകള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആശിഷ് ദാസ് വിമര്‍ശിച്ചു.

error: Content is protected !!