കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുന്നത് വൈകും

ഭാരത് ബയോടെക് ഉല്‍പാദിപ്പിച്ച കോവാക്സിന്‍റെ രണ്ടുഡോസ് എടുത്ത ഇന്ത്യക്കാര്‍ക്ക് വിദേശയാത്രക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കോവാക്സിന് ഉടന്‍ അനുമതി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കോവാക്സിന് അടിയന്തര അനുമതി നല്‍കുന്നത് ലോകാരോഗ്യ സംഘടന ഇനിയും വൈകിപ്പിക്കുന്നതായാണ് സൂചന.

വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ തേടിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്ധസമിതിയുടെ യോഗം ഒക്ടോബര്‍ അഞ്ചിന് നടക്കും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ഫൈസര്‍-ബയോണ്‍ടെക്, ജോണ്‍സണ്‍ & ജോണ്‍സണ്‍, മൊഡേണ, സിനോഫാം, ഓക്സ്ഫെഡ്-ആസ്ട്ര സെനിക്ക തുടങ്ങിയ വാക്സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ലോകാരോഗ്യ സംഘടനക്ക് വേണ്ട എല്ലാ ഡേറ്റയും നല്‍കിയെന്നായിരുന്നു ഭാരത് ബയോടെക്ക് നേരത്തെ പറഞ്ഞിരുന്നത്.

ഇതിനിടയിലാണ് സാങ്കേതിക വിഷയങ്ങളില്‍ ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ തേടിയത്. ക്ലിനിക്കല്‍ ട്രയലിന്‍റെ ഡേറ്റ ഭാരത് ബയോടെക് മുഴുവനായി സമര്‍പ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ ഡേറ്റയാണ് സമര്‍പ്പിക്കാത്തത്. അന്താരാഷ്ട്ര അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്ന വേളയില്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന്‍റെ അഭാവം കോവാക്സിന്‍ എടുത്തവരെ ‘അണ്‍ വാക്സിനേറ്റഡ്’ ഗണത്തില്‍ പെടുത്തുന്നു. ഇതാണ് വിദേശയാത്ര ബുദ്ധിമുട്ടിലാക്കുന്നത്.

error: Content is protected !!