നാര്‍ക്കോട്ടിക്‌സ് ജിഹാദ് വിവാദം സംഘപരിവാര്‍ അജണ്ട: സര്‍ക്കാര്‍ നോക്കുകുത്തിയാകരുതെന്ന് പ്രതിപക്ഷ നേതാവ്
പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്ന് സമൂഹമാദ്ധ്യങ്ങളിലും മറ്റുമായി നടക്കുന്ന പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.
വിഷയത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകരുത്. വിഷയത്തില്‍ സിപിഎമ്മിന് നിഗൂഢമായ അജണ്ടയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രശ്‌നത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ട്. രണ്ട്കൂട്ടരും തമ്മിലടിക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് ഇരുകൂട്ടരുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
ഒരു വിഭാഗത്തിന് പരാതി ഉണ്ടെങ്കിൽ സർക്കാർ അന്വേഷിക്കണം. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമത്തിന് പിന്നിൽ സംഘ പരിവാർ അജണ്ടയെന്ന് സംശയിക്കുന്നുവെന്നും സതീശൻ ആവർത്തിച്ചു.
മനപ്പൂർവം വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷമായി മാറ്റി, കേരളത്തിൽ അത് വളർത്താനിടയാക്കരുതെന്നും സതീശൻ ആവർത്തിച്ചു. സിപിഎമ്മിന് ഈ വിഷയത്തിൽ നിഗൂഡ ലക്ഷ്യമുണ്ടോയെന്ന് സംശയിക്കുന്നു. ആ രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണങ്ങളെന്ന് കുറ്റപ്പെടുത്തിയ സതീശൻ, വിഷയത്തിൽ കോൺഗ്രസ് കക്ഷി ചേരുന്നില്ലെന്നും ഇരുകൂട്ടരോടും സംയമനം പാലിക്കാനാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി.