ആരെയും ഒഴിവാക്കുന്നില്ല: സുധീരന്‍റെ പരാതി എന്താണെന്ന് അറിയില്ലെന്നും കെ സുധാകരന്‍

വി എം സുധീരന്‍റെ പരാതി എന്താണെന്ന് അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്നലെ വൈകുന്നേരം രാജിക്കത്ത് ലഭിച്ചു. അങ്ങനെയൊരു തീരുമാനം എടുത്തുവെന്ന് മാത്രമാണ് സുധീരന്‍ പറഞ്ഞത്.

സുധീരന്‍റെ രാജിക്കത്ത് വായിച്ചിട്ടില്ല. എന്താണ് അതിനകത്ത് എന്ന് അറിയില്ല. അനിവാര്യമായ സാഹചര്യത്തിലാണ് സുധീരന്‍ രാജിവെച്ചതെങ്കില്‍ കുറ്റപ്പെടുത്താനാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

സുധീരനുമായി താന്‍ ഫോണില്‍ സംസാരിച്ചു. എന്നാല്‍ കാരണമൊന്നും സുധീരന്‍ പറഞ്ഞില്ലെന്ന് കെ.സുധാകരന്‍ അറിയിച്ചു. നേതൃത്വത്തിന് പിഴവുണ്ടായിട്ടില്ല. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളെ വിളിച്ചാലും പ്രതികരിക്കാറില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. മുല്ലപ്പള‌ളി രാമചന്ദ്രന്‍ താന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. ആവശ്യത്തിനുള‌ള കൂടിയാലോചനകള്‍ പാര്‍ട്ടിയില്‍ നടക്കാറുണ്ട്. എന്നാല്‍ പല നേതാക്കളും എത്താറില്ലെന്ന് കെ.സുധാകരന്‍ പരാതിപ്പെട്ടു.

വേണ്ടത്ര കൂടിയാലോചന പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ രാത്രിയാണ് വി.എം സുധീരന്‍ പാര്‍ട്ടി അദ്ധ്യക്ഷന് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവയ്‌ക്കുന്നതായി അറിയിച്ച്‌ കത്ത് നല്‍കിയത്. രാജിയില്‍ ആവശ്യമെങ്കില്‍ പിന്നീട് പ്രതികരിക്കുമെന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി താന്‍ തുടരുമെന്നും സുധീരന്‍ പ്രതികരിച്ചു. രാജിവയ്‌ക്കാനുള‌ള കാരണം അറിയില്ലെന്നും വിഷമമുണ്ടാക്കുന്ന കാര്യമാണെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്. പ്രശ്‌നങ്ങള്‍ കെപിസിസി പ്രസിഡന്‍റ് പരിഹരിക്കുമെന്നായിരുന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പി.ടി തോമസ് പ്രതികരിച്ചിരുന്നത്.

error: Content is protected !!