ശ്രീറാം വെങ്കിട്ടരാമഇന്‍റെ തിരഞ്ഞെടുപ്പ് നിരീക്ഷക നിയമനം: പരാതി നൽകി സിറാജ് മാനേജമെന്‍റ്
ശ്രീറാം വെങ്കിട്ട രാമനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിമയമിച്ച സംഭവത്തില്‍ സിറാജ് മാനേജമെന്റ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായോ നിരീക്ഷകനായോ നിയമിക്കാന്‍ പാടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടത്തില്‍ വ്യക്തമാക്കിയിരിക്കെ സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ കേരളാ കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമിനെ നിരീക്ഷകനായി നിയമിച്ചതാണ് വിവാദമായത്.
കേസില്‍ വിചാരണ നടപടികള്‍ നേരിടുന്നതിനിടെയാണ് തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ശ്രീറാമിന് നിരീക്ഷക ചുമതല നല്‍കിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ മറികടന്നുള്ള നീക്കത്തിനെതിരെ സിറാജ് മാനേജ്മെന്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. സിറാജ് പ്രതിനിധി എ സൈഫുദ്ദീന്‍ ഹാജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ചീഫ്സെക്രട്ടറി വി പി ജോയി എന്നിവര്‍ക്ക് പരാതി നല്‍കി.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പൊതമുതല്‍ നശിപ്പിക്കള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തി തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി കഴിഞ്ഞയാഴ്ച സെഷന്‍സ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്തിരുന്നു.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും ബന്ധുക്കള്‍ മത്സര രംഗത്തുള്ളവരുമായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഇത്തരം ചുമതലകളിലേക്ക് നിയോഗിക്കാന്‍ പാടില്ലെന്നാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടം.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2019 ജനുവരി 16ന് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തില്‍ ഒമ്പതാമതായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.