തിരുവനന്തപുരത്ത് യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്നു

തിരുവനന്തപുരം ആര്യനാട്ട് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തികൊലപ്പെടുത്തി. ആര്യനാട് സ്വദേശി അരുണ്‍(30) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ അഞ്ജുവിനെയും കാമുകന്‍ ശ്രീജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അരുണിനെ കുത്തിയത് താനാണെന്ന് അഞ്ജുവും ശ്രീജുവും മൊഴി നല്‍കിയത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അരുണും ഭാര്യ അഞ്ജുവും പിണങ്ങി താമസിക്കുകയായിരുന്നു. അഞ്ജുവും കാമുകന്‍ ശ്രീജുവും ഒന്നിച്ച്‌ ജീവിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അരുണ്‍ ഈ ബന്ധം എതിര്‍ത്തിരുന്നു. അന്നുമുതല്‍ തന്നെ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇന്നലെ വൈകുന്നേരത്തോടെ ശ്രീജു അഞ്ജുവിനെ കാണാന്‍ എത്തി. ഈ സമയം അരുണും അവിടെ എത്തി. ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പറഞ്ഞ് ഇരുവരും വാക്കുതര്‍ക്കമുണ്ടാവുകയും കുത്തിക്കൊല്ലുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരുവരും ചേര്‍ന്ന് അരുണിനെ വിളിച്ചുവരുത്തുകയായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. അരുണ്‍- അഞ്ജു ദമ്പതികള്‍ക്ക് ഒന്‍പതുവയസുള്ള ഒരു മകളുണ്ട്.

error: Content is protected !!