ഉത്തര്‍പ്രദേശില്‍ പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊന്നു
പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹാഥറസ് ജില്ലയില്‍ ഇന്നലെയാണ് സംഭവം.
ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് പ്രതിയുടെ കുടുംബവും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ കലഹം ഉണ്ടാവുകയും അതിനിടെ വെടിവെപ്പുണ്ടാകുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2018ലാണ് പ്രതിയായ ഗൗരവ് ശര്‍മയെ ജയിലിലാക്കിയത്. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയതായി പൊലീസ് വ്യക്തമാക്കി.
‘മരിച്ചയാള്‍ ഗൗരവ് ശര്‍മക്കെതിരെ 2018 ജൂലൈയില്‍ പീഡനക്കേസ് കൊടുത്തിരുന്നു. ജയിലിലായ പ്രതി ഒരു മാസത്തിന് ശേഷം ജാമ്യം നേടി. അതിനുശേഷം ഇരു കുടുംബങ്ങളും പരസ്പരം ശത്രുത പുലര്‍ത്തിയിരുന്നു. പ്രധാന പ്രതിയുടെ ഭാര്യയും ബന്ധുവായ സ്ത്രീയും ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയ സമയത്ത് കൊല്ലപ്പെട്ടയാളുടെ പെണ്‍മക്കളും അവിടെ ഉണ്ടായിരുന്നു.
ഇവര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തു. പ്രതി ഗൗരവ് ശര്‍മയും കൊല്ലപ്പെട്ടയാളും കൂടി പ്രശ്നത്തില്‍ ഇടപെട്ടതോടെ തര്‍ക്കം രൂക്ഷമായി. ഇതിനുശേഷം പ്രകോപിതനായ ഗൗരവ് ബന്ധുക്കളായ ചില യുവാക്കളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും അയാളെ വെടിവെച്ചുകൊല്ലുകയുമായിരുന്നു’ -ഹാഥറസ് പൊലീസ് മേധാവി വിനീത് ജയ്സ്വാള്‍ ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയിലൂടെ വ്യക്തമാക്കി.
ഗൗരവിന്‍റെ കുടുംബാംഗമായ മറ്റൊരാളെ കൂടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ നടപടിയെടുക്കണമെന്നും തനിക്ക് നീതി വേണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുമ്ബില്‍ പ്രതിഷേധിക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചു.
കഴിഞ്ഞ സെപ്റ്റംബറില്‍ ജില്ലയില്‍ ദലിത് യുവതിയെ സവര്‍ണര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഡല്‍ഹിയില്‍ ചികിത്സയിലിരിക്കേ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം യു.പി പൊലീസ് അര്‍ധരാത്രി ചിതയൊരുക്കി ദഹിപ്പിച്ച സംഭവവും വിവാദമായി മാറിയിരുന്നു.