വാക്സിന്‍ പരീക്ഷണം: യുവാവിനെതിരെ 100 കോടിയുടെ മാനനഷ്ടകേസുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ചെന്നൈ: കോവിഡ് വാക്സിനായ കോവിഷീല്‍ഡിന്‍റെ പരീക്ഷണത്തില്‍ പങ്കെടുത്തയാള്‍ക്കെതിരെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തനിക്ക് നാഡീസംബന്ധവും മാനസികവുമായ പ്രശ്നങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ രംഗത്തെത്തിയിരുന്നു. കൂടാതെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ അഞ്ചുകോടിയുടെ നഷ്ടപരിഹാരം വേണമെന്ന് 40 കാരന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിക്കുന്ന വാക്സിനാണ് കോവിഷീല്‍ഡ്. പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഇന്ത്യയിലെ വാക്സിന്‍ പരീക്ഷണം. ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഒക്ടോബര്‍ ഒന്നിന് കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ആളാണ് പരാതിക്കാരന്‍.

വാക്സിന്‍ സ്വീകരിച്ച വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ് നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

40കാരന്‍റെ ആരോഗ്യപ്രശ്നങ്ങളില്‍ സഹതപിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ സ്വീകരിച്ചതും അദ്ദേഹത്തിന്‍റെ ആരോഗ്യ പ്രശ്നങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. പരാതിക്കാരന്‍ പണം തട്ടിയെടുക്കാനുള്ള മാര്‍ഗമായി ഇതിനെ കണക്കാക്കുകയാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്രതികരിച്ചു.

error: Content is protected !!