പാലാരിവട്ടം പാലം അഴിമതി കേസ്: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ വ്യവസായ സെക്രട്ടറിയായ എ.പി മുഹമ്മദ് ഹനീഷിനെയും പ്രതിചേര്‍ത്തു. കേസില്‍ പത്താം പ്രതിയാണ് ഹനീഷ്. പാലാരിവട്ടം പാലത്തിന്റെ കരാര്‍ നല്‍കുമ്പോള്‍ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍(ആര്‍.ഡി.ബി.സി) എം.ഡിയായിരുന്നു മുഹമ്മദ് ഹനീഷ്.
പാലം നിര്‍മാണത്തിന് അനധികൃത വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നെന്നും സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നതിനുമാണ് കേസ്. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ കമ്പനിക്ക് സര്‍ക്കാര്‍ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു.
പാലം നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാര്‍ കമ്പനിയായ ആര്‍ഡിഎസിന് തുക മുന്‍കൂറായി നല്‍കാന്‍ ശുപാര്‍ശ നല്‍കിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസില്‍ അറസ്റ്റിസായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയത്. ഇതാണ് മുഹമ്മദ് ഹനീഷിന് കുരുക്കായത്.
അടിസ്ഥാനത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറിയായ ഹനീഷിനെ മെയില്‍ വിജിലന്‍സ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ടി ഒ സൂരജിന്റെ ആരോപണങ്ങളെല്ലാം മുഹമ്മദ് ഹനീഷ് തള്ളിയിരുന്നു. മുന്‍കൂര്‍ തുക ആവശ്യപ്പെട്ടുളള കമ്പനിയുടെ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നും ഒരു വിധത്തിലും കമ്പനിക്കായി താന്‍ ശുപാര്‍ശ നടത്തിയിട്ടില്ലെന്നുമാണ് വിജിലന്‍സിന് ഹനീഷ് നല്‍കിയ മൊഴി.
പാലാരിവട്ടം പാലം നിര്‍മ്മാണത്തിനായി ആദ്യഘട്ടത്തില്‍ പല കരാറുകാരും വന്നിരുന്നുവെങ്കിലും നിര്‍മ്മാണത്തിന്‍്റെ ഒരു ഘട്ടത്തിലും വായ്പ അനുവദിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് പല കരാറുകാരും പിന്‍മാറി. തുടര്‍ന്ന് ആര്‍ഡിഎക്സിന് കരാര്‍ ലഭിച്ച ശേഷം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മാനേജര്‍ ടി.തങ്കച്ചന്‍ കമ്പനിയുടെ കത്ത് ഹനീഷിന് കൈമാറുകയും ഹനീഷിന്‍റെ ശുപാര്‍ശ സഹിതം കത്ത് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന് ലഭിക്കുകയുമായിരുന്നു.
കേസില്‍ അഞ്ചാം പ്രതിയായിരുന്നു ഇന്നലെ അറസ്റ്റിലായ പൊതുമരാമത്ത് മന്ത്രി . കേസിലെ പത്താം പ്രതിയാണ് മുഹമ്മദ് ഹനീഷ്. കിറ്റ്കോ കണ്‍സല്‍ട്ടന്റുമായ എം.എസ്.ഷാലിമാര്‍, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കണ്‍സല്‍റ്റന്‍സിയിലെ എച്ച്.എല്‍. മഞ്ജുനാഥ്, സോമരാജന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.