ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

മറ്റ് കേന്ദ്ര ഏജൻസികൾക്ക് പിന്നാലെ ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐയും. ഹൈക്കോടതിയുടെ സ്റ്റേ അവസാനിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാലിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. കോടതി അനുമതി ലഭിച്ച സാഹചര്യത്തിൽ കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യും.

സർക്കാരിനെതിരെയുള്ള ലൈഫ് മിഷന്‍ അന്വേഷണം താല്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ യുണിടാക്കിനെതിരെയുള്ള കേസില്‍ അന്വേഷണം തുടരാനും അനുമതി ലഭിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് വടക്കാഞ്ചേരി പദ്ധതിയില്‍ കമ്മീഷൻ ഇടപാട് നടന്നതായി സിബിഐയ്ക്കും സൂചന ലഭിച്ചത്. യുണിടാക്ക് എംഡി കമ്മീഷന്‍ നല്കിയ വിവരം സിബിഐയ്ക്ക് നല്കിയിട്ടുണ്ട്. കൂടാതെ ഐഫോണ്‍ അടക്കം കൈമാറിയതിന്റെയും തെളിവുകള്‍ ലഭിച്ചു. പിന്നാലെ ഇ.ഡിയുടെ കണ്ടെത്തലും നിർണായകമായി.

സ്റ്റേ തീരുന്ന ഡിസംബർ ആദ്യ വാരം തന്നെ ശിവശങ്കരനെ ചോദ്യംചെയ്യാനാണ് സിബിഐ ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായി ശിവശങ്കരന്റെ ചാര്‍ട്ടേഡ് അക്കൌണ്ടന്റായ വേണുഗോപാലില്‍ നിന്നും സിബിഐ മൊഴിയെടുത്തു. മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴി സിബിഐയ്ക്കും വേണുഗോപാല്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണവും നടത്തിയിട്ടുണ്ട്. നേരത്തെ ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ്, തൃശൂർ കോർഡിനേറ്റർ, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

ഹൈക്കോടതിയുടെ സ്റ്റേ പൂർണ്ണമായും നീങ്ങിയാല്‍ സിബിഐ അറസ്റ്റിലേക്ക് അടക്കം നീങ്ങാനും സാധ്യതയുണ്ട്. അതേ സമയം കസ്റ്റംസ് ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യും. കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്യാൻ കോടതി അനുമതി നല്‍കിയിരുന്നു. മൊഴി തൃപ്തികരമല്ലെങ്കിൽ അറസ്റ്റിനും സാധ്യതയുണ്ട്.

error: Content is protected !!