ഇന്ത്യയും കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു
കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് താല്ക്കാലികമായി നിർത്തിവച്ചത്. യുകെയിൽ വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാതരോഗം ബാധിച്ചതിനെത്തുടർന്ന് ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനേക്കയും ചേർന്നു വികസിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണം നിർത്തിവച്ചിരുന്നു. പിന്നാലെ ഡ്രഗ്സ് കണ്ട്രോളർ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിനു പിന്നാലെയാണ് ഇന്ത്യയും പരീക്ഷണം നിർത്തിയത്.
അമേരിക്കയിൽ മരുന്ന് പരീക്ഷണം നിർത്തിയിട്ടും ഇന്ത്യയിൽ തുടരാൻ ഇടയായ സാഹചര്യം വിശദികരിക്കാനാവശ്യപ്പെട്ടാണ് ഡിസിജിഐ നോട്ടീസ് നൽകിയത്. മറ്റ് രാജ്യങ്ങളിൽ പരീക്ഷണം നിർത്തിവച്ചത് എന്തുകൊണ്ട് അറിയിച്ചില്ല, വാക്സിൻ പരീക്ഷണത്തിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പ് നല്കിയില്ല എന്നീ ചോദ്യങ്ങളുന്നയിച്ചായിരുന്നു കാരണം കാണിക്കൽ നോട്ടീസ്.
വാക്സിന്റെ പാർശ്വഫലംമൂലമാണു രോഗം ബാധിച്ചതെന്നാണു നിഗമനം. അടുത്ത വർഷം ആദ്യം പുറത്തിറങ്ങുമെന്നു കരുതിയ വാക്സിൻ ഇതോടെ വൈകിയേക്കും. പരീക്ഷണം നിർത്തിവച്ചത് സാധാരണ നടപടിക്രമമാണെന്ന് അസ്ട്രസെനേക്ക അധികൃതർ പറഞ്ഞു. വലിയ പരീക്ഷണങ്ങൾക്കിടെ രോഗമുണ്ടാകാൻ സാധ്യതയുണ്ട്. സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണ്. പരീക്ഷണങ്ങളുടെ സമഗ്രത ഉറപ്പുവരുത്തും. പാർശ്വഫലമെന്നു സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നും അസ്ട്രസെനേക്ക അധികൃതർ കൂട്ടിച്ചേർത്തു.