നാട്ടുകാരുടെ പ്രതിഷേധം ; കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം മാറ്റിവച്ചു
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം മാറ്റിവച്ചു. കോട്ടയം സിഎംഎസ് കോളജിന് സമീപം നെടുമാലിയിൽ ഔസേഫ് ജോർജിന്റെ (85) സംസ്കാരമാണ് മാറ്റിവച്ചത്.
കളക്ടറേറ്റിനു സമീപം നഗരസഭാ ശ്മശാനത്തിൽ സംസ്കാരം നടത്താനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മൃതദേഹം സംസ്കരിക്കാൻ സാധിച്ചില്ല. എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ ജനപ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും പ്രദേശവാസികൾ മൃതദേഹം സംസ്കരിക്കാൻ അനുവദിച്ചില്ല. മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം തിങ്കളാഴ്ച തീരുമാനമെടുക്കും.
ശ്മശാനത്തിന് സമീപം താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്ന് മാർഗതടസം സൃഷ്ടിച്ചു. ശ്മശാനത്തിലേക്കുള്ള വഴി കെട്ടി അടക്കുകയും ചെയ്തു. ജനപ്രതിനിധികളെ പോലും അറിയിക്കാതെ രഹസ്യമായാണ് മൃതദേഹം കൊണ്ടുവന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോട്ടയത്തെ ആദ്യത്തെ കോവിഡ് മരണമായിരുന്നു ഔസേഫിന്റേത്.