ചരക്കു വാഹന ഡ്രൈവര്‍മാരും ജീവനക്കാരും ജാഗ്രത പുലര്‍ത്തണം
കണ്ണൂർ : കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാരും ജീവനക്കാരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. തീവ്ര രോഗ ബാധിത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര ,ചെന്നൈ ,കര്‍ണ്ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലേക്ക് പ്രതിദിനം നൂറുകണക്കിനു വാഹനങ്ങളാണ് എത്തുന്നത്. കണ്ണൂര്‍ ,തലശ്ശേരി ,തളിപ്പറമ്പ് തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളും ഇരിട്ടി , മട്ടന്നൂര്‍, പയ്യന്നൂര്‍, കൂത്തുപറമ്പ് പാനൂര്‍, തുടങ്ങിയ ഇടത്തരം മാര്‍ക്കറ്റുകളിലും മറ്റു തിരക്കേറിയ മാര്‍ക്കറ്റുകളിലും വാഹനങ്ങള്‍ ട്രക്ക് ബുക്കിംഗ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ദിവസങ്ങളോളം റോഡരികില്‍ തങ്ങുന്ന സാഹര്യം നിലവിലുണ്ട്
. ചരക്കിറക്കി കഴിഞ്ഞ വാഹനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ പാര്‍ക്കു ചെയ്യുന്നതിന് യാര്‍ഡുകള്‍ നിശ്ചയിച്ച്, അവിടെ പാര്‍ക്കുചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ഭക്ഷണം, പ്രാഥമികാവശ്യങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക സംവിധാനം ബന്ധപ്പെട്ട ലോറി ബുക്കിംഗ് ഏജന്റുമാര്‍/ അസോസിയേഷന്‍ / സി ആന്‍ഡ് എഫ് ഏജന്റുമാര്‍ /ഏര്‍പ്പെടുത്തണം.ട്രക്ക് ജീവനക്കാരുടെ ഭക്ഷണം, പ്രാഥമികാവശ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ നിര്‍വഹിക്കണം. ജില്ലയില്‍ താമസക്കാരായ ചരക്കു വാഹന ജീവനക്കാര്‍ കുടുംബവുമായി സുരക്ഷിതത്വമില്ലാതെ ഇടപെഴകുന്നതും നിയന്ത്രിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.