രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 9,996 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുളളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 9,996. ഇതോടെ രോഗബാധിതരുടെ എണ്ണം 2.86 ലക്ഷമായി. മഹാരാഷ്ട്രയാണ് രോഗബാധിതര്‍ കൂടുതലുള്ള സംസ്ഥാനം. മഹാരാഷ്ട്രയിലും തൊട്ടടുത്ത കൊവിഡ് ഹോട്ട് സ്‌പോട്ടായ തമിഴ്‌നാട്ടിലും അവിശ്വസനീയമായ രീതിയിലാണ് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിലും സ്ഥിതിഗതിയില്‍ മാറ്റമില്ല. ഡല്‍ഹിയാണ് രോഗബാധ വര്‍ധിക്കുന്ന മറ്റൊരു സംസ്ഥാനം.

മരണസംഖ്യയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്, 357 മരണങ്ങള്‍. കൊവിഡ്-19 ബാധിച്ച്‌ ഇന്ത്യയില്‍ ഇതുവരെ 8,102 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയാണ് കൊവിഡ് മരണങ്ങള്‍ കൂടുതലുള്ള സംസ്ഥാനം, 149. ഇതും റെക്കോര്‍ഡാണ്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ നിലവില്‍ ഇന്ത്യയില്‍ 137,448 രോഗികളാണ് ഉള്ളത്. 1.40 ലക്ഷം പേരുടെ രോഗം ഭേദമായി.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,225 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 94,041 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുളളത്. ഇതിന്റെ പകുതിയും മുംബൈ നഗരത്തിലാണ്. 52,667. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 149 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു.

ഡല്‍ഹിയില്‍ പുതുതായി 1,500 പേരില്‍ രോഗബാധ റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 32,810 ആയി. ഒരു ദിവസം സംസ്ഥാനത്ത് 1,500ല്‍ കൂടുതല്‍ രോഗികളുണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്. ഇതുവരെ ഡല്‍ഹിയില്‍ 948 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 1,927 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 36,841 ആയി. സംസ്ഥാനത്ത് ഒരു ദിവസം 1500ല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകുന്നത് ഇത് നാലാം തവണയാണ്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൊവിഡ് കേസുകള്‍ മുന്നില്‍ തമിഴ്‌നാടാണ്.

ആന്ധ്ര 5,269; അസം 3,092; ബീഹാര്‍ 5,710; ഛത്തീസ്ഗഡ് 327; ഗോവ 387; ഗുജറാത്ത് 21,521; ജാര്‍ഖണ്ഡ് 1,489, കര്‍ണാടക 6,041; മധ്യപ്രദേശ് 10,049 എന്നിങ്ങനെയാണ് മറ്റ് കണക്കുകളില്‍ ചിലത്.

error: Content is protected !!