തിരികെയെത്തുന്നവരുടെ ക്വാറന്റൈന്‍ കാര്യക്ഷമമാക്കാന്‍ പ്രാദേശിക സഹകരണം അത്യാവശ്യം : കണ്ണൂരിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ-മത നേതാക്കളുടെയും യോഗം

കണ്ണൂർ : വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരികെയെത്തുന്നവരുടെ ക്വാറന്റൈന്‍ ഉറപ്പുവരുത്തുന്നതിന് പ്രാദേശിക സഹകരണം ഉണ്ടാവണമെന്ന് ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ-മത നേതാക്കളുടെയും യോഗം അഭ്യര്‍ഥിച്ചു.
റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാവാതെ നോക്കുകയെന്നത് അനിവാര്യമാണ്. ജില്ലയില്‍ തിരിച്ചെത്തുന്ന ഓരോ ആളും കൃത്യമായി ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ഇത് സാധ്യമാവൂ. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഇടപെടല്‍ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.
റെഡ് സോണ്‍ ജില്ലകളില്‍ നിന്ന് വരുന്നവരെയും വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയും സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് നിലവിലെ തീരുമാനം. ഇവരില്‍ പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ നേരിട്ട് ആശുപത്രികളിലേക്ക് മാറ്റും.
ഇതിര സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തില്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിവരികയാണെന്നും പ്രാദേശിക തലത്തില്‍ കൂടുതല്‍ ഇടങ്ങള്‍ കണ്ടെത്തുന്നതിനും താമസ സൗകര്യമൊരുക്കുന്നതിനും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരികെയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതിനകം ഒരുക്കിയ സംവിധാനങ്ങളെ കുറിച്ച് യോഗത്തില്‍ ജില്ലാ കലക്ടര്‍ വിശദീകരിച്ചു. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പോലിസ്, തദ്ദേശ സ്ഥാപന പ്രതിനിധി, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ കെ സി ജോസഫ്, സണ്ണി ജോസഫ്, എ എന്‍ ഷംസീര്‍, ടി വി രാജേഷ്, കെ എം ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം വി ജയരാജന്‍ (സിപിഎം), സതീശന്‍ പാച്ചേനി (ഐഎന്‍സി), അബ്ദുല്‍ കരീം ചേലേരി (ഐയുഎംഎല്‍)
അഡ്വ. പി സന്തോഷ് കുമാര്‍ (സിപിഐ), എന്‍ ഹരിദാസ്,  പി പി ദിവാകരന്‍ (ജനതാദള്‍ എസ്), കെ കെ ജയപ്രകാശ് (കോണ്‍ഗ്രസ് എസ്), മതസംഘടനാ നേതാക്കളായ പി പി ഉമ്മര്‍ മുസ്ലിയാര്‍, ബിഷപ്പ് അലക്‌സ് വടക്കുംതല, ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരില്‍, ഫാദര്‍ ബിബിന്‍ കണ്ടോത്ത്, എല്‍ സി സിദ്ദീഖ്, എം കെ മഷ്ഹൂദ്, സി സി ശക്കീര്‍ ഫാറൂഖി, കെ സജീവന്‍, ഒ രാഗേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!