കേരളത്തിൽ കോവിഡ് തളർത്തിയ വ്യവസായങ്ങൾക്കു സർക്കാരിന്റെ കൈത്താങ്ങ്; 3434 കോടി പാക്കേജ്
തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് വ്യവസായ വകുപ്പ് തയാറാക്കിയ പ്രത്യേക പാക്കേജായ ഭദ്രതയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങൾക്ക് ലഭ്യമാക്കുക.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ ആശ്വാസ പാക്കേജ് നടപ്പാക്കുന്നത്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത കിഫ്ബിയിൽനിന്ന് ഫണ്ട് ലഭ്യമാക്കി നിർമിക്കുന്നതിന് 658 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിലെ വിരമിച്ചവരും തുടർന്ന് വിരമിക്കുന്നവരുമായി സ്ഥരം ജീവനക്കാർക്കു മുൻകാല പ്രാബല്യത്തോടെ റിട്ടയർമെന്റ് ആനുകൂല്യം ലഭ്യമാക്കുന്നതിന് കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.
മാങ്കുളം ജലവൈദ്യുത പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന പുഴ പുറന്പോക്കിലും നിക്ഷിപ്ത വനമായി പ്രഖ്യാപിക്കുന്ന പുറന്പോക്കിലും അധിവസിക്കുന്ന 70 കുടുംബങ്ങൾക്ക് ആശ്വാസധനമായി ഏഴു കോടി രൂപ നൽകുന്നതിന് കഐസ്ഇബിക്ക് അനുമതി നൽകാൻ തീരുമാനിച്ചു.