ഗുജറാത്തിൽ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ പ്രതിഷേധം : പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ഗുജറാത്തിൽ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ പ്രതിഷേധം. വ്യാവസായിക നഗരമായ സൂറത്തിലാണ് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം ഉണ്ടായത്. കഡോദര മേഖലയില്‍ പ്രതിഷേധത്തിനിടെ കല്ലേറും കണ്ണീര്‍ വാതകപ്രയോഗവുമുണ്ടായി.

സൂറത്ത് മാര്‍ക്കറ്റിന് സമീപത്തെ വരേലിയിലാണ് സംഭവം. ഡയമണ്ട്, തുണി മേഖലയില്‍ ജോലിചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പാസുകള്‍ അനുവദിക്കുന്നതിലെ കാലതാമസമാണ് പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

തൊഴിലാളികളെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. ഇത് നാലാം തവണയാണ് പൊലീസും അന്തര്‍ സംസ്ഥാന തൊഴിലാളികളും സൂറത്തില്‍ ഏറ്റുമുട്ടുന്നത്. മൂന്ന് ദിവസത്തിനിടെ 18 ട്രയിനുകളിലായി 21,000 പേരെ നാടുകളിലേക്ക് മടക്കി അയച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഇരുപത് ലക്ഷത്തോളം തൊഴിലാളികളാണ് നാടുകളിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ലോക്ഡൗണ്‍ ആരംഭിച്ച് 40 ദിവസമായി തങ്ങള്‍ കുടുങ്ങി കിടക്കുകയാണെന്നും നാട്ടിലേക്ക് എത്തിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. പൊലീസും തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നിരവധി വാഹനങ്ങള്‍ നശിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ഗുജറാത്ത് ഉള്ളത്.

error: Content is protected !!