ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 13736 പ്രവാസികള്‍: ഹോം ക്വാറന്‍റൈന്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം

കണ്ണൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകാനും രോഗത്തിന്റെ സമൂഹവ്യാപന സാധ്യത തടയാനും വീടുകളിലെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

നിയന്ത്രണങ്ങളില്‍ ലംഘനമുണ്ടാകുന്നില്ലെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഇതിനായി വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം നല്ല നിലയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് സി ഐമാരുടെ നേതൃത്വത്തില്‍ പൊലീസും രംഗത്തുണ്ട്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ജനങ്ങള്‍ ശരിയായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാലേ രോഗവ്യാപനം തടയാനാകൂ എന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തോടൊപ്പം തദ്ദേശസ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണണെമന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ജില്ലയില്‍ നിലവില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 13736 പേരാണ്. 1913 പേരാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയത് 11823 പേരാണ്. ഇതില്‍ 6385 പേര്‍ ഇതരസംസ്ഥാനങ്ങളിലെ റെഡ് സ്പോട്ട് ജില്ലകളില്‍ നിന്ന് വന്നവരാണ്.

സ്വകാര്യ ബസുകളില്‍ സാമൂഹ്യ അകലം സംബന്ധിച്ച നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്രക്കാരെ കയറ്റുന്നതായി പരാതിയുണ്ടെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടിക്ക് പൊലീസിന് നിര്‍ദേശം നല്‍കി.

യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ഡിഎംഒ ഡോ. കെ നാരായണ നായക്ക്, ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.

error: Content is protected !!