സംസ്ഥാനത്തികത്ത് പാസഞ്ചർ ട്രെയിനുകൾ; ജില്ല വിടാതെ ബസ് സർവീസ്: കേരളത്തിന്റെ നിർദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ലോക്ക്ഡൗണും കോവിഡ് പ്രതിരോധവും സംബന്ധിച്ചുള്ള കേരളത്തിന്റെ നിർദേശങ്ങൾ ഇന്ന് തന്നെ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസ്ഥാനത്തിന്റെ അഭിപ്രായവും നിർദ്ദേശവും അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആഭ്യന്തര വിമാനയാത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അനുവദിക്കണം. സംസ്ഥാനത്തികത്ത് പാസഞ്ചർ ട്രെയിനുകളും അനുവദിക്കണം. കർശനമായ സുരക്ഷാ നിബന്ധനകളോടെ മെട്രോ സർവീസും ആരംഭിക്കണമെന്നും കേന്ദ്രത്തിന് നിർദ്ദേശം നൽകി.
എന്നാൽ അന്തർ സംസ്ഥാന ട്രെയിൻ സർവീസുകൾക്ക് സമയമായിട്ടില്ല. മുംബൈ, അഹമ്മാദാബാദ്, കോൽക്കത്ത, ബംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നുള്ള നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലക്കകത്ത് ബസ് സർവീസ് ഉപാധികളോടെ ആകാം. ജില്ല വിട്ട് സർവീസ് പാടില്ല. ഇത് ലംഘിച്ചാൽ പെർമിറ്റ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ എണ്ണം കുറക്കുന്നത് കൊണ്ട് ടിക്കറ്റ് നിരക്കിൽ വർധന വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് നിർദേശങ്ങൾ
• ഹോസ്പിറ്റാലിറ്റി സേവനങ്ങൾ പുനരാരംഭിക്കണം.
• ശാരീരിക അകലം പാലിച്ച് റെസ്റ്റോറന്റുകൾ തുറക്കാൻ അനുവദിക്കാം.
• കർശന വ്യവസ്ഥയോടെ ഓട്ടോറിക്ഷ അനുവദിക്കണം. യാത്രക്കാരുടെ എണ്ണം ഒന്നാക്കി നിജയപ്പെടുത്തണം.
• നിർമാണ പ്രവർത്തനം വേഗത്തിൽ നടക്കണം. ഇതിനാവശ്യമായ വസ്തുക്കൾ ലഭ്യമാക്കും. മഴക്ക് മുൻപ് പരമാവധി നിർമ്മാണം നടക്കണം.
• മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി കാർഷിക വൃത്തിക്ക് ബാധകമാക്കണം.