ലോക്ക്ഡൗണ്‍ നീട്ടിയിട്ടും കേന്ദ്രം സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
![](https://www.newswings.online/wp-content/uploads/2019/09/pinarayi-.jpg)
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനസഹായം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി പറഞ്ഞു. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏതൊക്കെ വിധത്തിലാണ് നടപ്പാക്കുകയെന്നത് നാളെ ചേരുന്ന കാബിനറ്റ് ആലോചിക്കും. സംസ്ഥാനത്ത് പരിശോധന നല്ല നിലയില്‍ നടക്കുകയാണ്. അതിന്റെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനാണ് ആലോചിക്കുന്നത്. നിയന്ത്രണങ്ങളില്‍ കുറവ് വന്നാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്നാണ് കാണുന്നത്. അതുവെച്ച നമ്മുടെ ജാഗ്രത ശക്തമായി തുടരണം.
അതേ സമയം കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധ ഉണ്ടായത്.
വിവിധ ജില്ലകളിൽനിന്നാണ് ഏഴ് പേർ ഇന്ന് രോഗവിമുക്തി നേടി. കാസർകോട് നിന്ന് നാല് പേരും കോഴിക്കോട്ട് നിന്ന് രണ്ടു പേരും കൊല്ലത്ത് ഒരാളുമാണ് രോഗവിമുക്തി നേടിയത്. ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 167 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 97,464 പേരാണ്. 96, 942 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 522 പേര് ആശുപത്രിയിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16,475 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 16,002 എണ്ണം രോഗബാധയില്ലെന്ന് വ്യക്തമായി.
രോഗബാധയുണ്ടായ 387 പേരില്‍ 264 പേര് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളല്‍ നിന്നും വന്നവരാണ്.8 പേര് വിദേശികളാണ്. സമ്പര്‍ക്കംമൂലം രോഗമുണ്ടായത് 114 പേര്‍ക്കാണ്. ആലപ്പുഴ 5, എറണാകുളം 21 ഇടുക്കി 10, കണ്ണൂര്‍ 9, കാസര്‍കോട് 187, കൊല്ലം 9 കോട്ടയം 3, കഴിക്കോട് 16, മലപ്പുറം 21, പാലക്കാട് എട്ട്, പത്തനംതിട്ട 17, തിരുവനന്തപുരം 14,തൃശൂര്‍ 13, വയനാട് 3 ഇതാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
യു.എ.ഇയില്‍ പ്രവാസികള്‍ക്കായി ക്വാറന്റൈന്
വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ക്വാറന്റൈന് തുടങ്ങും എന്നറിയാന്‍ കഴിഞ്ഞിട്ടുണ്ട്. യു.എ.ഇയിലെ പ്രവാസികള്‍ക്കായി ക്വാറന്റൈന് കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇത് പ്രവാസി സമൂഹത്തിന് ആശ്വാസമാകുമെന്ന് പിണറായി പറഞ്ഞു.
ശുദ്ധജല സ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടി
സംസ്ഥാനത്ത് ഖരമാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാലിന്യനിര്‍മാര്‍ജനത്തിന് ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന ഘട്ടത്തില്‍ ശുദ്ധജല സ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കര്‍ശനമായി പരിശോധിക്കും. കോഴികളെ കൊണ്ടു വരുന്ന ലോറികളില്‍ നിന്ന് ചത്ത കോഴികളെ കായലിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ഗൗരവമായി എടുക്കണം. ഇതിനെതിരെയുള്ള നടപടികള്‍ ശക്തമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാകേന്ദ്രം
കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 21 പ്രത്യേക കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കും എന്നതിനാല്‍ അവര്‍ക്ക് ദീര്‍ഘദൂരം യാത്രചെയ്ത് ചികിത്സയ്ക്ക് പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്.
റീജണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്.സി.സി) സഹകരണതത്തോടെയാണ് നിലവില്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മറ്റ് കാന്‍സര്‍ സെന്ററുകളുടെ സഹകരണത്തോടെ ചികിത്സാ സൗകര്യം ഇനിയും വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.