കോവിഡ് വ്യാപനത്തിനെതിരായ സർക്കാർ നീക്കങ്ങൾ എണ്ണിപ്പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷമുള്ള വാർത്താസമ്മേളനത്തിൽ കോവിഡ് വ്യാപനത്തിനെതിരായ സർക്കാർ നീക്കങ്ങൾ എണ്ണിപ്പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി അവസാനം ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തശേഷം സംസ്ഥാനം മുൾമുനയിലായിരുന്നെന്നും ഇപ്പോൾ നമുക്ക് ആശ്വസിക്കാനും അഭിമാനിക്കാനും സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനുവരി 30-ന് സംസ്ഥാനത്ത് ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത് യഥാർഥത്തിൽ അതിന് ശേഷം സംസ്ഥാനം മുൾമുനയിലായിരുന്നു. വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തിൽ കേരളം ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ മൂന്നുപേരേയും ചികിത്സിച്ച് ഭേദപ്പെടുത്തി. കൂടുതൽ ആളുകളിലേക്ക് പകരാതെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 19ന് സംസ്ഥാനത്ത് വീണ്ടും രോഗബാധ റിപ്പോർട്ട് ചയ്തു. കനത്ത സുരക്ഷയിലും അഞ്ചുപേർക്ക് രോഗബാധയുണ്ടായത് രണ്ടാംഘട്ട വൈറസ് വ്യാപനത്തിൽ ഭീഷണിയുയർത്തി. സ്വാഭാവികമായും കൂടുതൽ സുരക്ഷ ഒരുക്കേണ്ടിവന്നു. രോഗബാധിതരുടെ സന്പർക്കം, സഹയാത്രികർ എല്ലാ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കി. ശാസ്ത്രീയമായി റൂട്ട് മാപ്പ് തയ്യാറാക്കി. സർക്കാർ സംവിധാനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങി.
രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുൻപ് കേരളം അടച്ചിടൽ പ്രഖ്യാപിച്ചു. 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. പഴുതടച്ചുള്ള ഇടപെടലുകളാണ് നാം നടത്തിയത്. ഇന്ത്യയിലെ രോഗികളുടെ എണ്ണത്തിൽ ഒന്നാമതായിരുന്നു നാം ആദ്യ ഘട്ടത്തിൽ. മാർച്ച് 26-ന് നിരീക്ഷണത്തിലുള്ളവർ ഒരു ലക്ഷം കഴിഞ്ഞു. കൈവിട്ടുപോകും എന്നു കരുതിയ അവസ്ഥ. ഒരു രോഗി ഒറ്റയടിക്ക് രോഗം പകർന്ന് നൽകിയത് 25 പേർക്കാണ്. ഒരുപക്ഷേ ഭയാനകമായ അവസ്ഥയിലേക്ക് പോകുമായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേ സമയം സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ അഞ്ച് പേര് വിദേശത്ത് നിന്നും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചത്. 21 പേര്‍ക്കാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. ഇന്ന് രോഗം ഭേദമായവരില്‍ 19 പേര് കാസര്‍കോട് ജില്ലയില്‍ നിന്നും രണ്ട് പേര് ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവരുമാണ്.114 പേരാണ് ഇനി ചികിത്സയിലുള്ളത്.
46,323 പേർ ഇനി നിരീക്ഷണത്തിലുണ്ട്. 45,925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാംപിൾ പരിശോധനയ്ക്ക് അയച്ചു.19,074 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ആശുപത്രിയില്‍ ക്വാറന്റൈനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടു മൂന്നുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ടുള്ള ദിനങ്ങളിൽ കാണാം എന്നു പറഞ്ഞാണ്. വാര്‍ത്താ സമ്മേളനത്തിൽ അതത് ദിവസത്തെ പ്രധാന സംഭവങ്ങളാണു പറഞ്ഞത്. നമ്മുടെ പ്രവർത്തനത്തിന്റെ പൊങ്ങച്ചം അവതരിപ്പിക്കാൻ ഉപയോഗിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചു വരുന്ന പ്രവാസികളെ ക്വാറന്റൈന് ചെയ്യാന്‍ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്, രണ്ട് ലക്ഷം പേരെ ക്വാറന്റീന് ചെയ്യാനുള്ള സൗകര്യം ഒരുക്കി, ക്വാറന്റൈന് മുതല്‍ വീട്ടിലേക്കെത്തിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യേണ്ടതുണ്ട്, കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും വരെ പ്രവാസികൾ എവിടെയാണോ അവിടെ തങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോടിനെ ഈ ഘട്ടത്തിൽ ഓര്‍ക്കുന്നത് നല്ലതാണ്, രണ്ട് മാസത്തിലേറയായി പടപൊരുതുന്ന ജില്ലയാണത്, രോഗം സ്ഥിരീകരിച്ച 169 പേരില്‍ 142 പേരും രോഗമുക്തി നേടി, ഇപ്പോള്‍ ചികിത്സയിലുള്ള ആരുടെയും നില ഗുരുതരവുമല്ല, കര്‍ക്കശമായ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നല്കി കാസര്‍കോട് രാജ്യം അംഗീകരിക്കുന്ന മാതൃകയായി, ജില്ലയിൽ ഇന്ന് ആറ് പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു, 27 പേര് മാത്രമാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത് കാസര്‍കോട് ജില്ലയിലെ എല്ലാവരും നന്നായി പ്രയത്നിച്ചു അതെല്ലാം നാടിന്റെ പൊതുവായ നന്മയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശ്വസിക്കാനായിട്ടില്ല, നിതാന്ത ജാഗ്രത ആവശ്യമായ സമയം
സംസ്ഥാനം നിതാന്ത ജാഗ്രത ആവശ്യമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷിതമായ അവസ്ഥയിലാണ് നാം എന്ന് ചിലർ കരുതുന്നുണ്ട്. എന്നാൽ അങ്ങനെയല്ല. നിതാന്ത്ര ജാഗ്രത ആവശ്യമുള്ള സമയമാണിത്.
വാഹനങ്ങൾ ക്രമാതീതമായി നിരത്തിലിറങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ കാർക്കശ്യം വേണ്ടുന്നിടത്ത് കാർക്കശ്യം കാണിക്കാൻ തന്നെയാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.