ഐസൊലേഷനിൽ കഴിയുകയായിരുന്ന അമ്പത്തഞ്ചുകാരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആറാം നിലയില്‍ നിന്ന് വീണുമരിച്ചു
ഐസൊലേഷനിൽ കഴിയുകയായിരുന്ന അമ്പത്തഞ്ചുകാരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു മരിച്ചു. ഹരിയാണയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് ഐസൊലേഷനിലാക്കായി അമ്പത്തഞ്ചുകാരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു മരിച്ചു. കര്‍ണാലിലെ കല്‍പന ചൗള മെഡിക്കല്‍ കേളേജിലാണ് സംഭവം. ബെഡ്ഷീറ്റ് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് വീണുമരിക്കുകയായിരുന്നു.ഈ ആശുപത്രിയുടെ ആറാം നിലയിലാണ് ഐസൊലേഷന്‍ വാര്‍ഡ്. ബെഡ്ഷീറ്റുകളും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് ഇയാള്‍ ഒരു കയര്‍ രൂപപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജനല്‍ വഴി ഇറങ്ങുന്നതിനിടെ താഴേക്ക് പതിക്കുകയായിരുന്നു.
പനിപത് സ്വദേശിയായ ഇയാളെ ഈ മാസം ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി അസുഖങ്ങള്‍ ഉള്ള ഇയാളെ കൊറോണ സംശയത്തെ തുടര്‍ന്നാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. അതേ സമയം കൊറോണയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൊറോണ പരിശോധന ഫലം ലഭിച്ചിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ സുരക്ഷ സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി എയിംസ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ഒരു രോഗി ചാടിയിരുന്നു. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളേയും കൊറോണ സംശയത്തെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.