കൊവിഡ് ബാധ : കണ്ണൂരിൽ 48 കേസും തലശ്ശേരി താലൂക്കില്‍

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് ഏറെയും തലശ്ശേരി താലൂക്കില്‍. ജില്ലയില്‍ ആകെ 59 കേസുകളാണ് പോസിറ്റീവ് ആയിട്ടുള്ളത്. ഇതില്‍ 48 കേസും തലശ്ശേരി താലൂക്കിലാണ്. ഗള്‍ഫ് നാടുകളില്‍ നിന്ന് വന്നവരാണ് ജില്ലയില്‍ കൊവിഡ് ബാധയുണ്ടായവരില്‍ മഹാഭൂരിപക്ഷവും. പ്രവാസികള്‍ ഏറെയുള്ള പ്രദേശമെന്നതാണ് തലശ്ശേരി താലൂക്കില്‍ കേസുകളുടെ എണ്ണം കൂടാന്‍ കാരണം. തലശ്ശേരിയോട് ചേര്‍ന്ന് കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയില്‍ രണ്ട് പേരും കൊവിഡ് ബാധിതരായുണ്ട്. രോഗബാധിതരില്‍ 25 പേര്‍ ഇതിനകം രോഗ മുക്തരായി. സംസ്ഥാനത്ത് തന്നെ മികച്ച നേട്ടമാണ് ഇത്.
ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ചിറ്റാരിപ്പറമ്പ്, കോട്ടയം മലബാര്‍ പഞ്ചായത്തുകളിലാണ്. എട്ട് കേസുകള്‍ വീതമാണ് ഈ പഞ്ചായത്തുകളിലുള്ളത്. പാട്യം പഞ്ചായത്തില്‍ ഏഴും, കൂത്തുപറമ്പ് നഗരസഭയില്‍ അഞ്ചും മൊകേരി, കതിരൂര്‍ പഞ്ചായത്തുകളില്‍ മൂന്ന് വീതം കേസുകളുമാണുള്ളത്. ചൊക്ലി, കീഴല്ലൂര്‍, കോളയാട്, കുന്നോത്തപറമ്പ്, മാലൂര്‍, മാങ്ങാട്ടിടം, പന്ന്യന്നൂര്‍, പിണറായി, പാനൂര്‍ നഗരസഭ, തലശ്ശേരി നഗരസഭ എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പയ്യന്നൂര്‍ താലൂക്കില്‍ അഞ്ച് കേസുകളുണ്ട്. ഏഴോം, കുഞ്ഞിമംഗലം, പെരിങ്ങോം വയക്കര, മാടായി പഞ്ചായത്തുകളിലും പയ്യന്നൂര്‍ നഗരസഭയിലും ഓരോ കേസുകളാണുള്ളത്. കണ്ണൂര്‍, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ രണ്ട് വീതം കേസുകളാണ് ഇതുവരെയുണ്ടായത്. കണ്ണൂര്‍ താലൂക്കില്‍ കോര്‍പ്പറേഷനിലും നാറാത്ത് പഞ്ചായത്തിലുമാണ് ഓരോ കേസുകള്‍. തളിപ്പറമ്പ് താലൂക്കില്‍ ചപ്പാരപ്പടവിലും നടുവിലും ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരിട്ടിയില്‍ മട്ടന്നൂര്‍ നഗരസഭയിലും ഇരിട്ടി നഗരസഭയിലുമായാണ് ഓരോ കേസുകള്‍ ഉള്ളത്.
error: Content is protected !!