ബ​സു​കാ​ര്‍ ത​ള്ളി​യി​ട്ടു: വയനാട്ടില്‍ യാത്രക്കാരന്‍റെ കാലിലൂടെ ബസ് കയറിയിറങ്ങി

കല്‍പ്പറ്റ: വയനാട്ടില്‍ യാത്രക്കാരന് നേരെ ബസ് ജീവനക്കാരുടെ ക്രൂരത. ബസ് ജീവനക്കാര്‍ യാത്രക്കാരനെ ബസില്‍ നിന്ന് തള്ളിയിട്ടു. യാത്രക്കാരന്റെ കാലിന്റെ എല്ലുകള്‍ പൊട്ടി. ബത്തേരി കാര്യംപാടി സ്വദേശി ജോസഫിനാണ് പരിക്കേറ്റത്. റോഡില്‍ വീണ ജോസഫിന്റെ കാലിലൂടെ ടയര്‍ കയറിയിറങ്ങി. കല്പറ്റ ബത്തേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പരശുറാം ബസിലാണ് സംഭവം.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം ഉണ്ടായത്. മീനങ്ങാടിക്ക് അടുത്ത് 54 എന്ന സ്‌റ്റോപ്പില്‍ ഇറങ്ങാനുള്ളതായിരുന്നു ജോസഫും മകള്‍ നീതുവും. അവിടെ ബി എഡ് കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. അതുകൊണ്ടു തന്നെ നിരവധി കുട്ടികള്‍ സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കാനായി നീതു ഇറങ്ങുംമുമ്പ് ബസ്സ് എടുത്തു. ഇതോടെ നീതു ബസ്സിന് അടിയിലേക്ക് പോയി. പെട്ടെന്ന് റോഡിലേക്ക് ഉരുണ്ടതോടെ നീതു ചക്രത്തിന് അടിയില്‍ നിന്നും രക്ഷപ്പെട്ടു. ഇതിനിടെ മകള്‍ ഇറങ്ങും മുമ്ബ് ബസ്സ് സ്റ്റാര്‍ട്ട് ചെയ്തത് ചോദ്യം ചെയ്ത് ജോസഫ് വീണ്ടും ബസ്സിലേക്ക് കയറി.

ഇതോടെ പ്രകോപിതരായ ബസ്സ് ജീവനക്കാര്‍ ജോസഫിനെ പുറത്തേക്ക് തള്ളുകയായിരുന്നുവെന്ന് നീതു പറഞ്ഞു. താഴെ വീണ ജോസഫിന്റെ തുടയിലൂടെ ബസ്സിന്‍രെ പിന്‍ചക്രം കയറിയിറങ്ങി. മുട്ടുചിരട്ട പൊടിഞ്ഞുപോയി. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ബസ്സ് തടഞ്ഞ നാട്ടുകാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ജോസഫിനെ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റും. നീതുവിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്.

error: Content is protected !!