നിർഭയ കേസ് 4 പ്രതികളുടെ വധശിക്ഷ ജനുവരി 22ന്
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22ന് പുലർച്ചെ ഏഴിന് നടപ്പാക്കാൻ കോടതി ഉത്തരവിട്ടു. കേസിലെ നാല് പ്രതികൾക്കും ഡൽഹി പട്യാല ഹൗസ് കോടതി ജഡജ് സതീഷ് കുമാർ അറോറ മരണവാറന്റ് പുറപ്പെടുവിച്ചു. പ്രതികൾക്ക് മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ മാതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
പവൻ ഗുപ്ത, അക്ഷയ് സിംഗ്, വിനയ് ശർമ, മുകേഷ് സിംഗ് എന്നിവരാണ് വധശിക്ഷ കാത്തു കഴിയുന്ന പ്രതികൾ. ഇവരിൽ മുകേഷ് ശർമയും അക്ഷയ് സിംഗും വധശിക്ഷയ്ക്കെതിരേ തിരുത്തൽ ഹർജി നൽകാൻ തയാറെടുക്കുകയാണെന്ന് അമിക്കസ്കൂറി ഇന്ന് കോടതിയെ അറിയിച്ചു. എന്നാൽ തിരുത്തൽ ഹർജി നൽകുന്നത് മരണവാറന്റ് പുറപ്പെടുവിക്കുന്നതിന് തടസമല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
നിലവിൽ രാഷ്ട്രപതിക്ക് ദയഹർജിയോ കോടതികളിൽ പ്രതികൾ സമർപ്പിച്ച ഹർജികളോ നിലനിൽക്കുന്നില്ല. വധശിക്ഷ പുനപരിശോധിക്കണമെന്ന പ്രതികളിൽ ഒരാളുടെ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. അതിനാൽ മരണവാറന്റ് പുറപ്പെടുവിക്കുന്നതിന് തടസമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യം അംഗീകരിച്ചാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്.
2016 ഡിസംബർ ഒൻപതിന് രാത്രിയാണ് പാരാമെഡിക്കൽ വിദ്യാർഥിനിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്ത് ഓടുന്ന ബസിൽ നിന്നും പുറത്തേയ്ക്ക് എറിഞ്ഞത്. പിന്നീട് ഡിസംബർ 29ന് സിംഗപ്പൂരിലെ ആശുപത്രിയിൽ പെണ്കുട്ടി മരണത്തിന് കീഴടങ്ങി.
കേസിൽ നിലവിൽ വധശിക്ഷ കാത്തുകഴിയുന്ന നാല് പേരുൾപ്പടെ ആറ് പ്രതികളുണ്ടായിരുന്നു. ഒരാൾ പ്രായപൂർത്തിയായിട്ടില്ല എന്ന ആനുകൂല്യം നേടി വധശിക്ഷയിൽ നിന്നും രക്ഷപെട്ടു. മറ്റൊരു പ്രതിയായ രാംസിംഗ് 2013 മാർച്ചിൽ തിഹാർ ജയിലിൽ തൂങ്ങി മരിക്കുകയും ചെയ്തു.
പിന്നീട് പ്രതികൾ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സുപ്രീംകോടതിക്ക് മുന്നിലെത്തിയ തിരുത്തൽ ഹർജിയും തള്ളിയിരുന്നു