കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം: പാലക്കാട് രണ്ട് പേര് കസ്റ്റഡിയില്‍
പാലക്കാട്: കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേർ പാലക്കാട് കസ്റ്റഡിയിൽ. വര്‍ഷങ്ങളായി പാലക്കാട് സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ തീവ്രവാദികളുമായി വില്‍സണെ വധിച്ചവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്നുദീന് എന്നിവരാണ് തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റിലായത്. ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കൊപ്പമുള്ള നാലുപേരാണ് എഎസ്ഐയെ കൊലപ്പെടുത്തിയത് എന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. സംഘത്തിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിരുന്നു. മൂന്നാമന് കന്യാകുമാരി സ്വദേശി സെയ്തലിയാണെന്നും വ്യക്തമായി. സംഘത്തിലെ നാലാമനെക്കുറിച്ച് വിവരമില്ല. അതേസമയം പ്രതികള്‍ക്ക് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.