സ്വത്തിനുവേണ്ടി അമ്മയെ കൊന്നു: പണം ചോദിച്ചപ്പോള്‍ സഹായിച്ചയാളെയും വകവരുത്തി, രണ്ടര വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍
കോഴിക്കോട്: ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസിന്റെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്. ഇസ്മയിലിന്റെ സുഹൃത്ത് ബിര്‍ജുവാണ് പ്രതി. ബിര്‍ജുവിന്റെ ആദ്യ കൊലപാതകം അമ്മയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു. ഇസ്മയിലുമായി ചേര്‍ന്ന് ബിര്‍ജു അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. അമ്മയെ കൊന്നതിന് ക്വട്ടേഷന്‍ തുക ചോദിച്ചതിനാണ് ഇസ്മയിലിനെ കൊന്നത്.
അമ്മയുടെ മരണം തൂങ്ങിമരണമാണെന്നാണ് ബിര്‍ജു നാട്ടുകാരോട് പറഞ്ഞത്. കൊല നടത്തിയശേഷം അമ്മയെ ഇസ്മയിലും ബിര്‍ജുവും ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പിടിയിലായ ശേഷം ബിര്‍ജു മൊഴി നല്‍കി. ഇസ്മയിലിന് മദ്യം വാങ്ങി നല്‍കി മയക്കി കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം ഇസ്മയിലിന്റെ ശരീരം കഷണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ചെന്നും ബിര്‍ജു പൊലീസിനോട് പറഞ്ഞു.
കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വണ്ടൂര്‍ സ്വദേശി ഇസ്മയിലിന്റേതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇസ്മയില്‍ നാല് കേസുകളില്‍ പ്രതിയായിരുന്നു. തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെയായിരുന്നു. ഇതിനു നിര്‍ണായകമായത് വിരലടയാളവും ഇസ്മയിലിന്റെ അമ്മയുടെ രക്തസാംപിളുമാണെന്നും ക്രൈംബ്രാഞ്ച് എഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. .
2017 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ചാലിയം കടപ്പുറത്ത് നിന്ന് കൈകളും തലയോട്ടിയും പൊലീസിന് ലഭിക്കുന്നത്. മുക്കത്ത് നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരഭാഗങ്ങളും ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം പരാജയപ്പെട്ടപ്പോള്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.