കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ
കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോർട്ട്. സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മണിയുടേത് കരൾ രോഗം മൂലമുള്ള മരണമാണ്. തുടർച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
2016 മാർച്ച് ആറിനാണ് മണി മരിച്ചത്. 2017ൽ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്.
മണിയുടെ വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കരൾ രോഗം ബാധിച്ചതിനാൽ മദ്യത്തിന്റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അതാണ് മരണത്തിലേക്ക് നയിച്ചതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന വിഷാംശം സംബന്ധിച്ച് പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തി റിപ്പോർട്ട് സിബിഐക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് ഏഴു പേരെ നുണപരിശോധന നടത്തിയിരുന്നതായി സിബിഐ അറിയിച്ചു.