മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷൻ അന്തരിച്ചു
![](https://www.newswings.online/wp-content/uploads/2019/11/tn-seshan.jpg)
മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷൻ (87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു.. ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷറായിരുന്നു അദ്ദേഹം. പാലക്കാട് ജില്ലയിൽ തിരുനെല്ലായിയിലുള്ള തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷൻ ജനിച്ചത്. ശേഷന്റെ പിതാവ് അധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്.
രാഷ്ട്രീയ പാർട്ടികളെ വിറപ്പിച്ച ഒരേയൊരു തെരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളു. അത് തിരുനെല്ലായി നാരായണയ്യർ ശേഷനായിരുന്നു. 1990 മുതൽ 96 വരെയാണ് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനം അനുഷ്ഠിച്ചത്. ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോലും ഇക്കാലത്ത് ശേഷൻ അറിയപ്പെട്ടു.ഫോട്ടോ പതിച്ച വോട്ടേഴ്സ് ഐഡികൾ കൊണ്ടു വന്നതടക്കമുള്ള പരിഷ്കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി.
ടി എൻ ശേഷന്റെ പരിഷ്കാരങ്ങൾ സുപ്രീംകോടതിയിൽ വരെ എത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ ഇടപെടുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ നേതാക്കളും ഭരണനേതാക്കളും വരെ പേടിക്കുന്ന തരത്തിൽ കരുത്തുറ്റ ഇടപെടലുകളായിരുന്നു അദ്ദേഹം കാഴ്ച വച്ചത്.
40,000-ത്തോളം സ്ഥാനാർഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാൻ പാർലമെന്റ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല.