സൗമിനി ജെയിനെതിരെ വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്ത്

എറണാകുളം : കൊച്ചി മേയര്‍ സൗമിനി ജയിനെതിരെ പടയൊരുക്കം ശക്തമാക്കി എ, ഐ ഗ്രൂപ്പുകള്‍. മേയര്‍ സ്ഥാനത്തു നിന്ന് സൗമിനിയെ നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ആറ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. രണ്ടര വര്‍ഷത്തിനു ശേഷം മേയര്‍ സ്ഥാനമൊഴിയാമെന്ന മുന്‍ ധാരണ പാര്‍ട്ടിയിലുണ്ടായിരുന്നെന്നും മേയറെ അപമാനിച്ച്‌ പുറത്താക്കാന്‍ ശ്രമിക്കുന്നെന്ന വിമര്‍ശനം തെറ്റാണെന്നുമാണ് വനിതാ കൗണ്‍സിലര്‍മാരുടെ വിശദീകരണം.

കോര്‍പ്പറേഷന്‍ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ വി കെ മിനിമോളുടെ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. മേയറെ ഉടന്‍ മാറ്റണം. മേയര്‍ രണ്ടര വര്‍ഷം കഴിയുമ്ബോള്‍ മാറാമെന്ന് മുന്‍ധാരണയുണ്ടെന്ന് മിനിമോള്‍ പറഞ്ഞു. പാര്‍ലമെന്ററിപാര്‍ട്ടി മിനിട്ട്‌സില്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം സ്ഥാനമൊഴിയണമെന്ന ധാരണ സൗമിനി ലംഘിച്ചു. ആദ്യം സംസാരിച്ചപ്പോള്‍ മകളുടെ വിവാഹക്കാര്യം പറഞ്ഞ് സാവകാശം ചോദിച്ചു. ന്യായമായ കാര്യമെന്ന് വിചാരിച്ച്‌ സമ്മതിച്ചു.

മേയറെ ഒറ്റപ്പെടുത്തി അപമാനിക്കുന്നു എന്ന തെറ്റിദ്ധരിപ്പിക്കുന്ന ആരോപണമാണ് ഇപ്പോള്‍ തിരിച്ച്‌ ഉന്നയിക്കുന്നത്. ഇത് ശരിയല്ല. മേയര്‍ മാത്രമല്ല, എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും അടക്കം മാറി പുതിയ ഭരണസമിതി വരണമെന്നാണ് നേരത്തെ എടുത്തിട്ടുള്ള തീരുമാനം. ഈ തീരുമാനം എത്രയും വേഗം നടപ്പാക്കണം ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ ആകില്ലെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹനാന്‍, ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, ടി ജെ വിനോദ്, കെപി ധനപാലന്‍, എന്‍ വേണുഗോപാല്‍ തുടങ്ങി ജില്ലയിലെയും സംസ്ഥാനത്തെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗമാണ് തീരുമാനമെടുത്തത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മേയര്‍മാറ്റം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരെ കാണുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

error: Content is protected !!