ശാന്തൻപാറ കൊലപാതകം: കുറ്റം സമ്മതിച്ച് റിസോർട്ട് മാനേജറുടെ വീഡിയോ
ഇടുക്കി ശാന്തൻപാറയിൽ യുവാവിനെ കൊന്ന് റിസോർട്ടിന് സമീപം കുഴിച്ചിട്ട സംഭവത്തിൽ കുറ്റം ഏറ്റുപറഞ്ഞ് റിസോർട്ട് മാനേജർ വസീമിന്റെ വീഡിയോ സന്ദേശം പുറത്ത്. താൻ മാത്രമാണ് പ്രതി. അനുജനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും വസീം വീഡിയോയിൽ പറഞ്ഞു. വസീം സഹോദരന് അയച്ച വീഡിയോ പോലീസിന് കൈമാറി. ശാന്തൻപാറ സ്വദേശി റിജോഷാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കാണാതായ യുവാവിന്റെ മൃതദേഹം പുത്തടി മഷ്റൂം ഹട്ട് റിസോർട്ടിന്റെ പരിസരത്തു നിന്നാണ് പോലീസ് കണ്ടെടുത്തത്. പാതി കത്തിച്ച മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ തിങ്കളാഴ്ച ലിജിയേയും ഇവരുടെ വീടിന് സമീപമുള്ള സ്വകാര്യ റിസോർട്ടിലെ മാനേജറായ വസീമിനേയും കാണാതായി. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവത്തിന്റെ ചുരുളുകൾ അഴിഞ്ഞത്.
വസീമിനും ലിജിക്കും വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വസീമിന്റെ സ്വദേശമായ തൃശൂരിലുമെല്ലാം അന്വേഷണസംഘം പ്രതികൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ കുമളിയിൽ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പരിസരപ്രദേശങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.